വ്യാജ മരുന്ന് നല്‍കി ചികിത്സ; കൊല്ലത്ത് രണ്ട് ആന്ധ്ര സ്വദേശികള്‍ പിടിയില്‍!

ഇവരെ പ്രത്യേക അന്വേഷണ സംഘം പുനലൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

കൊല്ലം: കൊല്ലം ഏരൂരില്‍ വ്യാജ മരുന്ന് നല്‍കി ചികിത്സ നടത്തിയ രണ്ട് പേര്‍ പിടിയില്‍. ആന്ധ്ര സ്വദേശികളാണ് പിടിയിലായത്. ആന്ധ്ര കമ്മം ജില്ലാ സ്വദേശികളായ ചെന്നൂരി പ്രസാദ്, സഹോദരന്‍ ചെന്നൂരി ഏലാദ്രി എന്നിവരാണ് പിടിയിലായത്. ഇവരെ പ്രത്യേക അന്വേഷണ സംഘം പുനലൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഇവര്‍ നല്‍കിയ മരുന്ന് കഴിച്ചവര്‍ക്ക് കരള്‍ രോഗങ്ങള്‍ ഉള്‍പ്പടെ പിടിപെട്ടിരുന്നു. ആറ് മാസം മുമ്പ് അഞ്ചല്‍ ഏരൂര്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വ്യാജ ചികിത്സ. മരുന്ന് കഴിച്ച ആറ് വയസുകാരന്‍ ഉള്‍പ്പെട മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരുന്നുകളില്‍ മെര്‍ക്കുറിയുടെ അളവ് കൂടുതലായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.

അതേസമയം, ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്ന പതിനാല് വയസുകാരന്‍ ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഏട്ടംഗ സംഘമാണ് ചികിത്സയ്ക്കായി ഏരൂരില്‍ എത്തിയത്.

പനി, വാദം, കരപ്പന്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് സംഘം മരുന്ന് നല്‍കിയത്. മരുന്ന് കഴിച്ചവര്‍ ഇപ്പോഴും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. നേരത്തെ ഈ സംഘം കൊല്ലം ജില്ലയിലെ കടക്കല്‍ കേന്ദ്രീകരിച്ചും ചികിത്സ നടത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Exit mobile version