20 അല്ല ഇനി 13; കുപ്പിവെള്ളത്തിന്റെ വില കുറച്ച് പിണറായി സര്‍ക്കാര്‍, വിഞ്ജാപനം ഉടന്‍

വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍ വരുമെന്നു മന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കി.

തിരുവനന്തപുരം: കുപ്പിവെള്ളത്തിന്റെ വില കുറച്ച് പിണറായി സര്‍ക്കാര്‍. 20 രൂപ ഈടാക്കുന്ന കുപ്പിവെള്ളത്തിന് ഇനി 13 രൂപയാക്കാനാണ് തീരുമാനം. വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പുകളെ മറികടന്നാണ് പിണറായി സര്‍ക്കാരിന്റെ പുതിയ തീരുാമനം. വിലകുറയ്ക്കുന്നതിന്റെ ഭാഗമായി കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഭക്ഷ്യവകുപ്പിന്റെ ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു.

വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍ വരുമെന്നു മന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കി. ആറ് രൂപയില്‍ താഴെ മാത്രമാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ നിര്‍മ്മാണ ചെലവ്. എട്ട് രൂപയ്ക്കാണ് ഇത് കമ്പനികള്‍ കടകളിലെത്തിക്കുന്നത്. ഇതിന് 12 രൂപയുടെ ലാഭമെടുത്താണ് വ്യാപാരികള്‍ വില്‍ക്കുന്നത്. പുതുക്കിയ വിലയ്ക്ക് പുറമെ, ബിഐഎസ് നിര്‍ദേശിക്കുന്ന ഗുണനിലവാരം നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

2018 മെയ് 10 നാണ് വിവിധ കുപ്പിവെള്ള കമ്പനികള്‍ മന്ത്രി പി തിലോത്തമനുമായി നടത്തിയ യോഗത്തില്‍ വെള്ളത്തിന്റെ വില കുറയ്ക്കാന്‍ തീരുമാനിച്ചത്. ലിറ്ററിന് 12 രൂപ നിരക്കില്‍ വില്‍ക്കാനായിരുന്നു തീരുമാനം. എന്നാല്‍ വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നടപ്പിലായിരുന്നില്ല. മറ്റു ചില കമ്പനികളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എല്ലാം തള്ളി വില കുറച്ചിരിക്കുന്നത്.

Exit mobile version