കിലോയ്ക്ക് എട്ട് രൂപ; വാഴക്കുലയുടെ വിലയില്‍ വന്‍ ഇടിവ്, ഏത്തവാഴ കര്‍ഷകര്‍ ദുരിതത്തില്‍

പഴയ വിലയ്ക്ക് തന്നെയാണ് ഇപ്പോഴും കച്ചവടം നടക്കുന്നത്.

തിരുവനന്തപുരം: വാഴക്കുലയുടെ വില കുത്തനെ ഇടിയുന്നു. 25 ല്‍ നിന്ന് കിലോയ്ക്ക് ഇപ്പോഴുള്ളത് എട്ട് രൂപ മാത്രമാണ്. ഇതോടെ ദുരിതത്തിലായത് ഏത്തവാഴ കര്‍ഷകരാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

എന്നാല്‍ വാഴക്കുലയില്‍ വില ഇടിഞ്ഞത് പഴുത്ത നേന്ത്രപഴത്തിനോ നേന്ത്രക്കായകൊണ്ടുണ്ടാകുന്ന മറ്റ് ഉല്‍പന്നങ്ങളുടെ വിലയെ ബാധിച്ചിട്ടില്ല. പഴയ വിലയ്ക്ക് തന്നെയാണ് ഇപ്പോഴും കച്ചവടം നടക്കുന്നത്. ഈ വര്‍ഷം ആദ്യം മുതലാണ് വാഴക്കുലയില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച കിലോയ്ക്ക് വില 12 രൂപവരെയെത്തി. ഈ ആഴ്ച അതിലും താഴ്ന്ന് 8 രൂപയ്ക്കുവരെ കുല വെട്ടി വില്‍ക്കേണ്ടി വന്നുവെന്ന് കര്‍ഷകര്‍ പറയുന്നു.

ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് കര്‍ഷകരില്‍നിന്നും കിലോയ്ക്ക് 25 രൂപയ്ക്ക് വാഴക്കുല സംഭരിക്കുന്നുണ്ടെങ്കിലും ആഴ്ചയില്‍ 50 കുലയേ ഒരു കര്‍ഷകനില്‍നിന്നും സംഭരിക്കുകയുള്ളൂ. ഇതൊന്നും വിലതകര്‍ച്ചയ്ക്ക് പരിഹാരമാകില്ലെന്ന് കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ തോട്ടങ്ങളില്‍നിന്നും കൂടുതല്‍ കുലകള്‍ വിപണിയിലെത്തിയതാണ് ഇത്തവണ കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.

Exit mobile version