ഇനി വനിത പോലീസ് അല്ല, പോലീസ്! ‘വനിത’യെ വെട്ടി ലിംഗ വിവേചനം അവസാനിപ്പിക്കാന്‍ കേരള പോലീസ്

ഡിജിപിയുടെ പുതിയ ഉത്തരവ് പ്രകാരം ഡബ്ല്യുപിസി അഥവാ, വനിതാ കോണ്‍സ്റ്റബിള്‍ എന്ന തസ്തി ഇനി മുതല്‍ സേനയില്‍ ഉണ്ടാവുകയില്ല.

തിരുവനന്തപുരം: വനിതാ പോലീസ് എന്ന തസ്തിക ഇനി ഇല്ല. വനിതയെ വെട്ടി മാറ്റി പോലീസ് എന്ന് മാത്രം നല്‍കി ലിംഗ വിവേചനം അവസാനിപ്പിക്കുവാന്‍ ഒരുങ്ങിയിരിക്കുകയാണ് കേരളാ പോലീസ്. ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്നില്‍ വനിത എന്ന് ചേര്‍ക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഉത്തരവിറക്കി. സേനയില്‍ ലിംഗ സമത്വം ഉറപ്പാക്കുക എന്നത് മാത്രമാണ് ലക്ഷ്യം.

ഡിജിപിയുടെ പുതിയ ഉത്തരവ് പ്രകാരം ഡബ്ല്യുപിസി അഥവാ, വനിതാ കോണ്‍സ്റ്റബിള്‍ എന്ന തസ്തി ഇനി മുതല്‍ സേനയില്‍ ഉണ്ടാവുകയില്ല. ബറ്റാലിയനിലിനിലെ വനിത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സിവില്‍ പോലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ ലേീസ് ഓഫീസര്‍ എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. 2020 സ്ത്രീ സൗഹൃദ വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം. നേരെത്തെ പോലീസ് റിക്രൂട്ട്‌മെന്റിലും ലിംഗ വിവേചനം സര്‍ക്കാര്‍ നീക്കിയിരുന്നു.

വനിതാ പോലീസില്‍ നിലവില്‍ രണ്ട് വിഭാഗമാണുള്ളത്. 1995ന് മുമ്പ് സേനയില്‍ എത്തിയവരും അതിന് ശേഷം എത്തിയവരും. മുമ്പ് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍, വനിതാ എസ്‌ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്. 2011ല്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ പേര് സിവില്‍ പോലീസ് ഓഫീസറെന്നും ഹെഡ് കോണ്‍സ്റ്റബിളിന്റെ പേര് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെന്നും ആക്കിയിരുന്നു. എന്നാല്‍ വനിതാ പോലീസ് എന്ന് ചേര്‍ത്ത് സ്ഥാനപ്പേര് തുടര്‍ന്നുകൊണ്ടേയിരുന്നു. ഈ രീതിക്കാണ് ഇപ്പോള്‍ മാറ്റം വരുന്നത്.

Exit mobile version