എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖല റിഹേഴ്‌സല്‍ തുടങ്ങി; 70 ലക്ഷം പേര്‍ അണിനിരക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരേ കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ ഇടതുമുന്നണി തീര്‍ക്കുന്ന മനുഷ്യമഹാശൃംഖലയുടെ റിഹേഴ്‌സല്‍ തുടങ്ങി.

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ ഇടതുമുന്നണി തീര്‍ക്കുന്ന മനുഷ്യമഹാശൃംഖലയുടെ റിഹേഴ്‌സല്‍ തുടങ്ങി.

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, ഭരണ ഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സിപിഎം മനുഷ്യ മഹാശൃംഖല തീര്‍ക്കുന്നത്. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 620 കിലോമീറ്ററിലാണ് ശൃംഖല തീര്‍ക്കുന്നത്. ഇതില്‍ എഴുപത് ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സിപിഎം കരുതുന്നത്. നാല് മണിക്ക് ആരംഭിക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകും.

എംഎ ബേബിയായിരിക്കും മനുഷ്യ മഹാശൃംഖലയിലെ അവസാന കണ്ണി. തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപം പിണറായി വിജയനും കാനം രാജേന്ദ്രനും അണിചേരും. ന്യൂനപക്ഷ വിഭാഗങ്ങള്‍ അടക്കം വലിയ ജനപിന്തുണയായാണ് ഇടത് മുന്നണി മനുഷ്യമഹശൃംഖലയില്‍ പ്രതീക്ഷിക്കുന്നത്.

ഭരണഘടനാ ആമുഖം വായിച്ച് നാല് മണിക്കാണ് പരിപാടി ആരംഭിക്കുക. ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നാണ് സിപിഎം ആഹ്വാനം. അതേസമയം, കേന്ദ്രവിരുദ്ധ സമരങ്ങളില്‍ ആദ്യം മുഖ്യമന്ത്രിയുമായി കൈകോര്‍ത്ത യുഡിഎഫ് മനുഷ്യ ശൃംഘയെ എതിര്‍ക്കുകയാണ്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശനം. വലിയ അളവില്‍ ലീഗ് അണികളെ സിപിഎം ലക്ഷ്യമിടുമ്പോള്‍ ശൃംഖലയോട് പരസ്യമായ നിസഹകരണം ലീഗ് നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version