ഇടുക്കിയില്‍ ബാലവേല ചെയ്യുകയായിരുന്ന 37 കുട്ടികളെ കണ്ടെത്തി; ഒളിവില്‍ പോയ നടത്തിപ്പുകാരനെതിരെ അന്വേഷണം ആരംഭിച്ചു

അടയ്ക്ക പൊളിക്കലും അടുക്കലുമായിരുന്നു കുട്ടികളുടെ പ്രധാന ജോലി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ബാലക്ഷേമ സമിതി പോലീസിന് നിര്‍ദ്ദേശം നല്‍കി.

ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് അടയ്ക്കാ കളത്തില്‍ ബാലവേല ചെയ്യുകയായിരുന്ന 37 കുട്ടികളെ ബാലക്ഷേമ സമിതി കണ്ടെത്തി. വണ്ണപ്പുറം പാക്കട്ടിയിലെ അടയ്ക്ക കളത്തിലാണ് 37 കുട്ടികള്‍ ദിവസങ്ങളായി പണിയെടുത്തു കൊണ്ടിരുന്നത്. അസം സ്വദേശികളാണ് കുട്ടികള്‍. അടയ്ക്ക പൊളിക്കലും അടുക്കലുമായിരുന്നു കുട്ടികളുടെ പ്രധാന ജോലി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ബാലക്ഷേമ സമിതി പോലീസിന് നിര്‍ദ്ദേശം നല്‍കി.

ബാലക്ഷേമ സമിതിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബാലവേല ചെയ്യുകയായിരുന്ന 37 കുട്ടികളെ കണ്ടെത്തിയത്. ഇവരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. തുടര്‍ന്ന് നടത്തിപ്പുകാരനെതിരെ നടപടിയെടുക്കാന്‍ ബാലക്ഷേമ സമിതി പോലീസിന് നിര്‍ദ്ദേശം നല്‍കി.

അടയ്ക്കാ കളത്തില്‍ തുടര്‍ച്ചയായി പണിയെടുത്തതിനാല്‍ പലരുടെയും കൈ മുറിഞ്ഞ നിലയിലാണ്. എല്ലാ കുട്ടികളുടെയും പ്രായം 9നും 15 വയസിനും ഇടയിലാണ്. അടയ്ക്ക് കളത്തില്‍ പണിയെടുക്കുന്നതിനായി കഴിഞ്ഞ ദിവസം 47 കുടുംബങ്ങളെ അസമില്‍ നിന്നെത്തിച്ചിട്ടുണ്ട്. ഈ കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പണിയെടുത്ത് കൊണ്ടിരുന്നത്.

വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇനി പണിയെടുപ്പിക്കില്ലെന്ന ഉറപ്പില്‍ കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. വിളിപ്പിച്ചാല്‍ ഏത് സമയത്തും കുട്ടികളെ ഹാജരാക്കണമെന്നും ബാലക്ഷമേ സമിതി അറിയിച്ചു. അതേസമയം, പരിശോധന നടത്തുമ്പോള്‍ ഒളിവില്‍ പോയ അടയ്ക്ക കളം നടത്തിപ്പുകാരനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version