തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയില്‍; സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഫണ്ടു നല്‍കാന്‍ കേന്ദ്രം തയാറായില്ല

സംസ്ഥാനത്ത് നടപാക്കിയ തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയില്‍. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്ത് ജോലി ചെയ്ത തൊഴിലാളികള്‍ക്ക് വേതനം മുടങ്ങിയിരിക്കുകയാണ്. ജോലി ചെയ്ത ഇനത്തില്‍ മാത്രം 898 കോടി രൂപയാണു ലഭിക്കാനുള്ളത്. ഫണ്ട് നല്‍കണമെന്ന് നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടുവെങ്കിലും ഫണ്ടു നല്‍കാന്‍ കേന്ദ്രം തയാറായിട്ടില്ല.

2019 ജൂലൈ 18നാണ് അവസാനമായി കേന്ദ്രം ഫണ്ട് നല്‍കിയത്. ജോലി ചെയ്താല്‍ 15 ദിവസത്തിനകം വേതനം നല്‍കണമെന്നാണ് ചട്ടം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനം നിരവധി തവണ കേന്ദ്രത്തിനു കത്തയച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് 2019 ഡിസംബര്‍ 18നു തദ്ദേശഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ കേന്ദ്രമന്ത്രിക്ക് നരേന്ദ്രസിംഗ് തോമര്‍ക്ക് കത്തയച്ചു.

ഈ പദ്ധതിയിലുള്ള പത്ത് ലക്ഷം കുടുംബങ്ങള്‍ പ്രതിസന്ധിയിലാണെന്നും അടിയന്തരമായി കേന്ദ്ര വിഹിതം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫണ്ട് നല്‍കാന്‍ ഇതുവരേയും കേന്ദ്രം തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ പദ്ധതി എങ്ങനെ തുടരുമെന്ന ആശയക്കുഴപ്പത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

Exit mobile version