ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; സംഘപരിവാരിന്റെ പ്രചരണങ്ങളെ കാറ്റില്‍ പറത്തി വരുമാനത്തിലും വന്‍ വര്‍ധനവ്

അയ്യപ്പനെ കാണാന്‍ തിരക്കേറിയതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കെഎസ്ആര്‍ടിസി വരുമാനത്തിലും വര്‍ധനവ് ഉണ്ടായി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അരക്കോടി വര്‍ധനവ് ആണ് കെഎസ്ആര്‍ടിസിക്ക് ഇത്തവണ ലഭിച്ചത്.

മണ്ഡലകാല അവസാനത്തിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കെഎസ്ആര്‍ടിസിക്ക് കോളടിച്ചത്. അയ്യപ്പനെ കാണാന്‍ തിരക്കേറിയതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശനം അടിസ്ഥാനമാക്കി തുടര്‍ച്ചയായ രണ്ട് വര്‍ഷം സംഘപരിവാര്‍ നടത്തി വന്ന പ്രചരണങ്ങള്‍ എല്ലാം തള്ളിയാണ് ശബരിമലയിലേക്ക് ജനം ഇടിച്ചുകയറിയത്. തെരഞ്ഞെടുപ്പുകളില്‍ ശബരിമല വിഷയം ആയുധമാക്കിയെങ്കിലും അതും ഫലം കൊണ്ടില്ല. ശബരിമലയില്‍ കാണിക്കയിടരുതെന്നും കാണിക്കയിട്ടാല്‍ അത് ദേവസ്വത്തിലേക്ക് പോകുമെന്നും തുടങ്ങിയുള്ള വന്‍ പ്രചരണമാണ് സംഘപരിവാര്‍ നടത്തി വന്നത്. ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് ശബരിമലയിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹം ഉണ്ടായത്. ഇതോടെ വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തി.

പ്രതീക്ഷിക്കാത്ത വണ്ണമാണ് ശബരമലയിലേയ്ക്ക് ജനം ഇടിച്ച് കയറിയതും പണം വാരിയെറിഞ്ഞതും. ഇതോടെ സംഘപരിവാറിന്റെ എല്ലാ പ്രതീക്ഷകളെയും ജനം തൂക്കിയെറിയുന്ന കാഴ്ചയാണ് കാണുന്നത്.

കഴിഞ്ഞ വര്‍ഷം മണ്ഡല സീസണ്‍ അവസാനിക്കാറായപ്പോഴേക്കും 1.10 കോടി രൂപയായിരുന്നു കോട്ടയം ഡിപ്പോയുടെ വരുമാനമെങ്കില്‍ ഇത്തവണ 1.60 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം വരെ കോട്ടയത്തുനിന്നും കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത് 1.19 ലക്ഷം അയ്യപ്പന്‍മാരായിരുന്നുവെങ്കില്‍ ഇത്തവണ 10.80 ലക്ഷം അയ്യപ്പന്‍മാര്‍ കെഎസ്ആര്‍ടിസി വഴി സന്നിധാനത്ത് എത്തി. ഇവരില്‍ നാല്‍പ്പതു ശതമാനത്തിനു മുകളിലുള്ളവരും ഇതര സംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തരാണ്.

അതേസമയം, 60 സര്‍വീസുകളാണ് ഒരു ദിവസം കോട്ടയത്തുനിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. മകരവിളക്കു സീസണില്‍ കൂടുതല്‍ ബസുകള്‍ ഓപ്പറേറ്റ് ചെയ്യാനാണു തീരുമാനം. 10 ബസ് കൂടി അധികമായി ഡിപ്പോയ്ക്കു ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സര്‍വീസുകള്‍ കൂടുതല്‍ അയയ്ക്കുന്നത്. അഞ്ചു മുതല്‍ ഏഴു ബസുകള്‍ വരെ ഇവിടെ പാര്‍ക്കു ചെയ്ത്, താല്‍കാലിക ഓപ്പറേഷന്‍ കേന്ദ്രം വഴിയാണു സര്‍വീസ് നടത്തുന്നത്. പ്രത്യേകം ജീവനക്കാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. മകരവിളക്കു സമയത്ത് ഇതരസംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ഭക്തര്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

Exit mobile version