കേരളത്തിലും നടപ്പിലാവുമെന്ന് കെ സുരേന്ദ്രന്‍; വിരട്ടല്‍ ഇവിടെ വേണ്ട, ചുരുട്ടി ‘ചുണ്ടില്‍’ വച്ചാല്‍ മതി, കുറിക്കു കൊള്ളുന്ന മറുപടിയുമായി എഎ റഹീം

നേരം വെളുക്കാത്തതും ബിജെപിക്കാര്‍ക്ക് മാത്രമാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്ല് കേരളത്തില്‍ നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാട് വ്യക്തമാക്കിയതിനെ ചൊല്ലി ഫേസ്ബുക്കില്‍ പോര്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്ത് വന്നത്. കേരളത്തിലും നടപ്പിലാവും എന്നാണ് നേതാവ് പറഞ്ഞത്. ഇതിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി രംഗത്ത് വന്നത് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം ആണ്. മറുപടി അദ്ദേഹം ഫേസ്ബുക്കില്‍ തുറന്നടിച്ചു. വിരട്ടല്‍ ഇവിടെ വേണ്ട, ചുരുട്ടി ‘ചുണ്ടില്‍’ വച്ചാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മൂത്ത മോഡി വിരോധി മമതാ ദീദിയുടെ ബംഗാളില്‍ നടപ്പാവും പിന്നെയല്ലേ കേരളത്തിലെന്ന് സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നതെന്ന് റഹീം മറുപടി നല്‍കി. കൂടാതെ ഈ ചുവന്ന കൊടിക്കു കീഴില്‍ മുപ്പത്തിമൂന്നു വര്‍ഷം ബംഗാള്‍ ഭരിച്ചിട്ടുണ്ട് പിണറായിയുടെ പാര്‍ട്ടിക്കാരെന്നും കെ സുരേന്ദ്രനെ റഹീം ഓര്‍മ്മിപ്പിച്ചു.

കേരളം വേറെ ലെവലാണ് മിസ്റ്റര്‍, കേരളം തലയുയര്‍ത്തി നില്‍ക്കും. ഷൂസ് നക്കുന്നവര്‍ക്കൊപ്പമല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവര്‍ക്കൊപ്പമാണ് ഈ നാടെന്നും റഹീം കുറിച്ചു. നേരം വെളുക്കാത്തതും ബിജെപിക്കാര്‍ക്ക് മാത്രമാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പാര്‍ലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളില്‍ നടപ്പാവും പിന്നെയല്ലേ കേരളത്തില്‍. പിന്നെ ഈ നിയമം കേരളത്തില്‍ വലിയതോതില്‍ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ബംഗ്‌ളാദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ചുളുവില്‍ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സല്‍ബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ?

എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വിരട്ടല്‍ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി.

ഭരണഘടനയെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകര്‍ക്കാനും വന്നാല്‍ അത് കേരളത്തില്‍ നടക്കില്ല തന്നെ. ‘അങ്ങ് മമതയുടെ ബംഗാളില്‍ നടന്നു, പിന്നെയല്ലേ കേരളം’ എന്നാണ് ഒരു ബിജെപി നേതാവിന്റെ വെല്ലുവിളി.മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നത്. ഈ ചുവന്ന കൊടിക്കു കീഴില്‍ മുപ്പത്തിമൂന്നു വര്‍ഷം ബംഗാള്‍ ഭരിച്ചിട്ടുണ്ട് പിണറായിയുടെ പാര്‍ട്ടിക്കാര്‍.

അന്ന് ഉത്തരേന്ത്യ മുഴുവന്‍ ത്രിശൂലവും കയ്യിലേന്തി മനുഷ്യന്റെ ചോര തേടി ആര്‍എസ്എസ് അലഞ്ഞപ്പോള്‍ ചെങ്കൊടി പറക്കുന്ന ബംഗാളില്‍ ഒരു മനുഷ്യനെയും മതത്തിന്റെ പേരില്‍ കൊല്ലാന്‍ പോയിട്ട് ഒന്നു പോറലേല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഒരു പള്ളിയും തകര്‍ന്നില്ല, ഒരു വര്‍ഗീയ കലാപവും നടന്നില്ല. ഇടതുപക്ഷത്തെ ഇറക്കി, മമതയെ കയറ്റി എന്നിട്ടായിരുന്നു കലാപങ്ങള്‍. ഇന്ന് ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കര്‍ണാടകയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയകലാപം നടക്കുന്ന സംസ്ഥാനമാണ് ബംഗാള്‍. കേരളം വേറെ ലെവലാണ് മിസ്റ്റര്‍. കേരളം തലയുയര്‍ത്തി നില്‍ക്കും.

ഷൂസ് നക്കുന്നവര്‍ക്കൊപ്പമല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവര്‍ക്കൊപ്പമാണ് ഈ നാട്. നേരം വെളുക്കാത്തതും ബിജെപിക്കാര്‍ക്ക് മാത്രമാണ്. പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികളെയും സമരം ചെയ്യുന്ന കര്‍ഷകരെയും, വിദ്യാര്‍ഥികളെയും കാണുന്നില്ലേ, പൗരത്വ ബില്ലിനെതിരെ കത്തുന്ന തെരുവുകള്‍ കാണൂ… ജനങ്ങള്‍ തീയിട്ട ബിജെപി ഓഫീസുകള്‍ കാണൂ… രാജ്യം ഭരിക്കുന്നവര്‍ക്ക് അവിടെ സ്വന്തം ഓഫീസ് സംരക്ഷിക്കാനുകുന്നില്ല. പിന്നെയാണ് കേരളത്തില്‍.. വിരട്ടല്‍ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി.

Exit mobile version