ഫ്‌ളാറ്റിനുള്ളില്‍ നാലു വയസുകാരന്‍ കുടുങ്ങി; എങ്ങനെയും രക്ഷിക്കാന്‍ പാടുപെടുന്ന അഗ്നിരക്ഷാസേനയോട് പൂട്ട് പൊളിക്കരുതെന്ന് വീട്ടുകാര്‍, അമ്പരന്ന് ഓഫീസര്‍

വീട്ടുകാരുടെ ശാഠ്യത്തിനു മുന്നില്‍ പ്രവര്‍ത്തകര്‍ക്ക് അന്തംവിട്ട് നില്‍ക്കേണ്ടി വന്നു

കോഴിക്കോട്: നഗരത്തിലെ ഫ്‌ളാറ്റിനുള്ളില്‍ കുടുങ്ങിയ നാല് വയസുകാരനെ രക്ഷിക്കാന്‍ എത്തിയ അഗ്നിരക്ഷാ സേന കുടുങ്ങിയത് വീട്ടുകാരുടെ നിലപാടിലായിരുന്നു. പൂട്ടുപൊളിക്കാതെ രക്ഷപ്പെടുത്തിയാല്‍ മതിയെന്നായിരുന്നു കുടുംബം പറഞ്ഞത്.

വീട്ടുകാരുടെ ശാഠ്യത്തിനു മുന്നില്‍ പ്രവര്‍ത്തകര്‍ക്ക് അന്തംവിട്ട് നില്‍ക്കേണ്ടി വന്നു. പൂട്ടുപൊളിച്ച് കുട്ടിയെ വേഗം പുറത്തെടുക്കാമെന്ന് അഗ്‌നിരക്ഷാസേന പറഞ്ഞെങ്കിലും കുടുംബം തയ്യാറായില്ല. കെട്ടിടത്തിന്റെ മറ്റൊരു വശത്തൂടെ കയറില്‍ തൂങ്ങി ഇറങ്ങി ബാല്‍ക്കണിയില്‍ കയറിക്കൂടെ എന്ന് അയല്‍ ഫ്‌ളാറ്റുകാര്‍ ചോദിച്ചു. 18 നിലയുള്ള ഫ്‌ളാറ്റില്‍ നിന്ന് എട്ടാമത്തെ നിലയിലേക്ക് കയര്‍ കെട്ടി ഒരാള്‍ ഇറങ്ങണം.

അത് ബുദ്ധിമുട്ടാണ്, പൂട്ട് പൊളിച്ച് അകത്ത് കയറുന്നതാണ് എളുപ്പമെന്ന് ബീച്ച് സ്റ്റേഷന്‍ ഓഫിസര്‍ പനോത്ത് അജിത് കുമാര്‍ ഉറപ്പിച്ച് പറഞ്ഞു. ശേഷം ഫ്‌ളാറ്റ് അധികൃതര്‍ ഇടപെട്ട് മരപ്പണിക്കാരനെ വിളിച്ചു വരുത്തി. ഒരു മണിക്കൂറിനു ശേഷം മരപ്പണിക്കാരനെത്തി. അദ്ദേഹത്തിനും പൂട്ട് പൊളിക്കേണ്ടതായി തന്നെ വന്നു. പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോള്‍, പുറത്തെ ഉമ്മയുടെ കരച്ചിലും മറ്റു ബഹളങ്ങളുമൊന്നും കേള്‍ക്കാതെ സോഫയില്‍ സുഖമായി ഉറങ്ങുകയായിരുന്നു കൊച്ചുകുട്ടി.

Exit mobile version