കൂലി നല്‍കിയില്ല; ആയിരക്കണക്കിന് തൊഴിലുറപ്പു തൊഴിലാളികള്‍ പ്രതിസന്ധിയില്‍

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് കൂലി ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നത്.

കല്‍പ്പറ്റ: സംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിസന്ധിയില്‍. കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പുകൂലി കുടിശ്ശിക നല്‍കാത്തതിനാലാണ് തൊഴിലാളികള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് കൂലി ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നത്.

കേരളത്തിലെ മിക്ക പഞ്ചായത്തുകളിലുള്ളവര്‍ക്കും കഴിഞ്ഞ ഏഴു മാസമായി കൂലി ലഭിച്ചിട്ടില്ല. രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്ന തൊഴിലാളികള്‍ കഴിഞ്ഞദിവസം വയനാട്ടില്‍ സൂചനാസമരം നടത്തി.

കഴിഞ്ഞ ഏഴു മാസമായി സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് ചെയ്ത ജോലിക്ക് കൂലി ലഭിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കേണ്ടത്. കേരളത്തിലെ മൊത്തം തൊഴിലാളികള്‍ക്കുമായി 830 കോടി രൂപയാണ് കുടിശികയിനത്തില്‍ നല്‍കാനുള്ളത്.

വയനാട്ടില്‍ മാത്രം 45 കോടി രൂപ കൂലി ഇനത്തില്‍ വിതരണം ചെയ്യാനുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം കല്‍പറ്റയില്‍ നൂറുകണക്കിന് തൊഴിലാളികളാണ് പ്രതിഷേധത്തിനിറങ്ങിയത്. കുടിശ്ശിക ഉടന്‍ വിതരണം ചെയ്തില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

Exit mobile version