ശബരിമല യുവതീപ്രവേശന വിധി അന്തിമമല്ല; നിര്‍ണായക പരാമര്‍ശം നടത്തി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. ശബരിമല ദര്‍ശനത്തിന് സംരക്ഷണം ഒരുക്കണം എന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ അപേക്ഷ പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിര്‍ണായക പരാമര്‍ശം.

ശബരിമല യുവതീപ്രവേശന വിഷയം വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തില്‍ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്നാണ് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചത്. പുതുതായി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിന്റെ അധ്യക്ഷനാകുന്നത് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് എന്ന കാര്യം കൂട്ടി ചേര്‍ത്തു വായിക്കുമ്പോഴാണ് ഈ പരാമര്‍ശം ശ്രദ്ധേയമാകുന്നത്.

അതെസമയം അപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി. ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണം. ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം ഒരുക്കണം. തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി സുപ്രീംകോടതിയെ സമീപിച്ചത്. പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‌സിംഗാണ് ബിന്ദു അമ്മിണിക്കായി ഹാജരായത്.

ഇതേ ആവശ്യം ഉന്നയിച്ച് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയും അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഈ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതില്‍ ഈ ആഴ്ച ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും.

Exit mobile version