ആദ്യം ആറ് കോടിയുടെ ബംബര്‍, പിന്നാലെ നിധി കുംഭവും; രത്‌നാകരന്‍പിള്ളയുടെ പിന്നാലെ കൂടി ‘ഭാഗ്യദേവത’

കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തില്‍ കൃഷി ആവശ്യത്തിനായി മണ്ണിളക്കുന്നതിനിടെയാണ് പുരാതന നാണയങ്ങളടങ്ങിയ കുടം രത്‌നാകരന് ലഭിച്ചത്.

കിളിമാനൂര്‍: നഗരൂര്‍ പഞ്ചായത്ത് മുന്‍ അംഗവും വെള്ളല്ലൂര്‍ രാജേഷ് ഭവനില്‍ ബി രത്‌നാകരന്‍ പിള്ളയെ വിടാതെ പിന്നാലെ കൂടിയിരിക്കുകയാണ് ഭാഗ്യദേവത. 2018ലെ കേരള ലോട്ടറിയുടെ ക്രിസ്മസ് – ന്യൂ ഇയര്‍ ബംബര്‍ നറുക്കെടുപ്പില്‍ ഒന്നാംസമ്മാനമായ ആറു കോടി കിട്ടിയതിനു പിന്നാലെ ഇപ്പോള്‍ നിധി കുംഭവും ലഭിച്ചിരിക്കുകയാണ്.

കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തില്‍ കൃഷി ആവശ്യത്തിനായി മണ്ണിളക്കുന്നതിനിടെയാണ് പുരാതന നാണയങ്ങളടങ്ങിയ കുടം രത്‌നാകരന് ലഭിച്ചത്. നാണയങ്ങള്‍ പുരാവസ്തു വകുപ്പിന് കൈമാറുകയും ചെയ്തു. തിരുവിതാംകൂറില്‍ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണിതെന്ന് പുരാവസ്തു വകുപ്പ് ആര്‍ട്ടിസ്റ്റ് സൂപ്രണ്ട് ആര്‍ രാജേഷ് കുമാര്‍ പറയുന്നു.

20.4 കിലോഗ്രാം തൂക്കം വരുന്ന 2600 നാണയങ്ങളാണ് കുടത്തില്‍ ഉണ്ടായിരുന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാരായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ, റീജന്റ് മഹാറാണി സേതുലക്ഷ്മിഭായി, ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ എന്നിവരുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 1885 മുതലുള്ള നാല് കാശ്, എട്ട് കാശ്, ഒരു ചക്രം എന്നിങ്ങനെയുള്ളതാണ് നാണയങ്ങള്‍.

നാണയത്തിലെ ക്ലാവ് നീക്കം ചെയ്താല്‍ മാത്രമേ പഴക്കം, മൂല്യം എന്നിവയെന്ന സംബന്ധിച്ച് കൂടുതല്‍ വ്യക്തമാവുകയുള്ളുവെന്ന് പുരാവസ്തു വകുപ്പ് റിസര്‍ച്ച് അസിസ്റ്റന്റ് ആതിര പിള്ള പറയുന്നു. കൂടാതെ നിധിശേഖരത്തിന്റെ മൂല്യം കണക്കാക്കി നിശ്ചിത തുക രത്‌നാകര പിള്ളയ്ക്ക് നല്‍കുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version