വീടുകളില്‍ ഇനി വൈന്‍ നിര്‍മ്മിക്കേണ്ട, നിയമപ്രകാരം കുറ്റകരം; ആഘോഷ രാവില്‍ സര്‍ക്കുലറുമായി എക്‌സൈസ്

വീടുകളില്‍ ഇനി മുതല്‍ വൈന്‍ നിര്‍മ്മിച്ചാല്‍ അബ്കാരി നിയമം പ്രകാരം ജാമ്യംകിട്ടാത്ത കുറ്റമാണതെന്ന് എക്‌സൈസ് ഓര്‍മ്മിപ്പിക്കുന്നു.

തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ രാവില്‍ വൈന്‍ ഉപയോഗിക്കുന്നവരായിരിക്കും വീടുകള്‍. എന്നാല്‍ ഇപ്പോള്‍ വൈന്‍ ഉപയോഗിക്കേണ്ടെന്ന തീരുമാനം കൈകൊണ്ടിരിക്കുകയാണ് എക്‌സൈസ്. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കര്‍ശന മുന്നറിയിപ്പാണ് എക്‌സൈസ് നല്‍കുന്നത്. ക്രിസ്മസ് കാലത്ത് വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്നും എക്‌സൈസ് സര്‍ക്കുലറില്‍ പറയുന്നുണ്ട്.

വീടുകളില്‍ ഇനി മുതല്‍ വൈന്‍ നിര്‍മ്മിച്ചാല്‍ അബ്കാരി നിയമം പ്രകാരം ജാമ്യംകിട്ടാത്ത കുറ്റമാണതെന്ന് എക്‌സൈസ് ഓര്‍മ്മിപ്പിക്കുന്നു. ഹോംമെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്‌സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും സജീവമാകുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോഴത്തെ ഈ മുന്നറിയിപ്പ്.

അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മ്മാണം ആഘോഷാവസരങ്ങളില്‍ കൂടി വരാറുണ്ട്. ഇതിനെ നേരിടാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം തന്നെ ഒരുക്കും. ഇതിനൊപ്പം കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങളും സജീവമാകുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഒപ്പം അരിഷ്ടം അടക്കം ആയുര്‍വേദ മരുന്നെന്ന വ്യാജേനയും ലഹരി പ്രചാരണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

റെയ്ഡ് അടക്കം അടിയന്തര നടപടികളും സ്വീകരിച്ചേക്കും. ഇതിനായി ഓരോ ജില്ലയിലും സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും. കൂടുതല്‍ ഫലപ്രദമായ വിവരശേഖരണത്തിനായി പോലീസിലെ രഹസ്യാന്വേഷണ വിഭാഗവുമായി സമ്പര്‍ക്കത്തില്‍ തുടരാനും നിര്‍ദേശമുണ്ട്.

വൈന്‍ നിര്‍മ്മിക്കാന്‍ പാടില്ലെന്ന സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം വേളിയില്‍ വൈനും വൈന്‍ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും അടക്കം നാല്‍പത് ലീറ്റര്‍ എക്‌സൈസ് പിടികൂടി. വീട്ടില്‍ താമസക്കാരനായ യുവാവ് ജാമ്യംകിട്ടാതെ റിമാന്‍ഡിലാകുകയും ചെയ്തിട്ടുണ്ട്.

Exit mobile version