38 ഇഞ്ച് താടി, ഏഴു വര്‍ഷത്തെ പ്രയത്‌നം; ഇന്ത്യയിലെ താടിക്കാരില്‍ ഒന്നാമനായി മലയാളി, കച്ചമുറുക്കി അങ്കച്ചേവരുടെ വേഷത്തില്‍ തിളങ്ങി പ്രവീണ്‍

മൂന്നുവര്‍ഷമായി മുടങ്ങാതെ നടക്കുന്ന പ്രകടനം ഇത്തവണ ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവിലായിരുന്നു.

പത്തനംതിട്ട: ഇന്ത്യയിലെ താടിക്കാരില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പത്തനംതിട്ട കൊടുമണ്‍ സ്വദേശി പ്രവീണ്‍ പരമേശ്വര്‍. നാഷണല്‍ ബിയേഡ് ചാമ്പ്യന്‍ഷിപ്പിലാണ് ഈ നേട്ടം പ്രവീണ്‍ സ്വന്തമാക്കിയത്. ഏഴു വര്‍ഷത്തെ പ്രയത്‌നത്തില്‍ 38 ഇഞ്ച് താടിയാണ് പ്രവീണിന് വളര്‍ന്നത്. കേരളീയവസ്ത്രമണിഞ്ഞു കച്ചമുറുക്കി അങ്കച്ചേവരുടെ വേഷത്തില്‍ പ്രവീണ്‍ രംഗപ്രവേശനം നടത്തിയതോടെ രാജസ്ഥാന്റെയും പഞ്ചാബിന്റെയും ആധിപത്യം തകര്‍ന്നടിഞ്ഞു.

മൂന്നുവര്‍ഷമായി മുടങ്ങാതെ നടക്കുന്ന പ്രകടനം ഇത്തവണ ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവിലായിരുന്നു. ടെക്നോപാര്‍ക്കില്‍ ഐടി എന്‍ജിനിയറായിരുന്നു പ്രവീണ്‍. സിനിമാമോഹത്തെ തുടര്‍ന്ന് 2012-ല്‍ രാജിവെച്ച് കൊച്ചിയിലേക്കു ചേക്കേറി. ആദ്യസിനിമയായ ‘ടമാര്‍ പഠാറി’ലെ താടിപ്പാട്ട് പ്രവീണിനെ ശ്രദ്ധേയനാക്കി. ഷെര്‍ലക് ഹോംസ്, ഇടി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വനിലും അഭിനയിച്ചു.

ഇതിനിടെ, ചില സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഴുവര്‍ഷം മുമ്പ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ താടി കുറവായതിന്റെ പേരില്‍ തഴയപ്പെട്ടതാണ് ഇന്ന് പ്രവീണിനെ ഈ വേദിയില്‍ എത്തിച്ചതും. ഒന്നാം സ്ഥാനത്തിന് അര്‍ഹനായതും. ചരിത്രത്തില്‍ ഇഷ്ടമുള്ള താടിക്കാരനെക്കുറിച്ചു ചോദിച്ചപ്പോള്‍ കാള്‍ മാക്‌സാണെന്നാണ് താടിയുഴിഞ്ഞുകൊണ്ട് പ്രവീണിന്റെ മറുപടി.

Exit mobile version