തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം; മുന്‍പോട്ട് വെച്ചിരിക്കുന്നത് കര്‍ശന ഉപാധികള്‍

പുതിയ ഉത്തരവ് പ്രകാരം ബിപിഎല്‍ വിഭാഗക്കാരെ എബി എന്നീ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം വരുന്നു. കര്‍ശന ഉപാധികളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍പോട്ട് വെച്ചിരിക്കുന്നത്. ഞായര്‍ മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ചികിത്സ പൂര്‍ണ്ണമായും സൗജന്യമായിരുന്നു.

എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ബിപിഎല്‍ വിഭാഗക്കാരെ എബി എന്നീ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുകയാണ്. സ്ഥിരം വരുമാനം ഇല്ലാത്തവര്‍ക്കും സ്വന്തമായി വീടില്ലാത്തവര്‍ക്കും, കുടുംബത്തില്‍ മാറാരോഗികള്‍ ആരെങ്കിലും ഉണ്ടെങ്കിലും മാത്രമേ ഇനി സൗജന്യ ചികിത്സ ലഭിക്കൂ എന്നതാണ് പ്രധാനമായും ഉള്ള ഉപാധി. വിധവയുണ്ടെങ്കില്‍ സാക്ഷ്യപത്രവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നതിന്റെ രേഖയും ഹാജരാക്കണം. ഇതൊക്കെ ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റുകളും വേണം. ഇത്തരക്കാരെയാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ളവരാണ് ബി വിഭാഗത്തില്‍പ്പെടുന്നത്. അവര്‍ക്കുള്ള ചികിത്സാ സൗജന്യം 30 ശതമാനം മാത്രമാക്കി. ബിപിഎല്ലിന്റെ പേരില്‍ അനര്‍ഹക്ക് ആനുകൂല്യങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് പുതിയ മാനദണ്ഡങ്ങളെന്നും അധികൃതര്‍ പറഞ്ഞു.

Exit mobile version