കഠിന ദേഹാപദ്രവം ഏല്‍പ്പിച്ചു; ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ പ്രയോഗിച്ച ശ്രീനാഥ് ഇനി ജയിലില്‍, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകനാണ് ബിന്ദുവിന് നേരെ മുളക് സ്‌പ്രേ ആക്രമണം നടത്തിയത്.

കൊച്ചി: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിന് എത്തിയ ബിന്ദു അമ്മിണിക്കെതിരെ വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം നടന്നത്. വഴിയില്‍ തടഞ്ഞും ശരണം വിളിച്ചും പ്രതിഷേധക്കാര്‍ ഒത്തുകൂടി. എന്നാല്‍ ഇതിനിടയ്ക്ക് ബിന്ദുവിന് നേരെ മുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകനാണ് ബിന്ദുവിന് നേരെ മുളക് സ്‌പ്രേ ആക്രമണം നടത്തിയത്.

സംഭവത്തില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകനായ ശ്രീനാഥിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ഇപ്പോള്‍ ശ്രീനാഥിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. കഠിന ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നതാണ് കേസ്. കണ്ണൂര്‍ സ്വദേശിയാണ് ശ്രീനാഥ്.

കഠിന ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ഐപിസി 326 ബി വകുപ്പ് പ്രകാരമാണ് ശ്രീനാഥിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇതിന് പുറമെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം അടക്കമുള്ള വകുപ്പുകളും ചുമത്തണമെന്ന ആവശ്യവുമായി ബിന്ദുവിനെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍കൂടി ഈ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് ബിന്ദു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Exit mobile version