തീവണ്ടി യാത്രയ്ക്കിടെ പ്രമേഹം കൂടി തളര്‍ന്നു വീണു; സഹയാത്രികയെ പാതിരാത്രി ആശുപത്രിയിലെത്തിച്ച് യുവ ഡോക്ടര്‍, പുലരുവോളം കൂട്ടിരുന്നു, ആയിഷയ്ക്ക് കൈയ്യടി

കൊല്ലത്തുനിന്ന് മംഗലാപുരത്തേക്ക് തിങ്കളാഴ്ച പുലര്‍ച്ചെ മാവേലി എക്‌സ്പ്രസില്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലെ യാത്രയ്ക്കിടയിലാണ് സംഭവം.

തിരൂര്‍: തീവണ്ടി യാത്രയ്ക്കിടെ പ്രമേഹം കൂടി തളര്‍ന്നു വീണ സഹയാത്രികയ്ക്ക് തുണയായി യുവ ഡോക്ടര്‍ ആയിഷ. മംഗലാപുരം സിറ്റി കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥിയും കൊല്ലം കല്ലുംതാഴം അയത്തില്‍ സ്വദേശിയുമായ രേഷ്മ അനില്‍കുമാറി(18)നാണ് മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ പ്രമേഹം കൂടി ഛര്‍ദിയും തളര്‍ച്ചയുമുണ്ടായത്. ഇതറിഞ്ഞ് എത്തിയാതാണ് യുവ ഡോക്ടര്‍ ആയിഷ.

കൊല്ലത്തുനിന്ന് മംഗലാപുരത്തേക്ക് തിങ്കളാഴ്ച പുലര്‍ച്ചെ മാവേലി എക്‌സ്പ്രസില്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലെ യാത്രയ്ക്കിടയിലാണ് സംഭവം. ഛര്‍ദിയും തളര്‍ച്ചയുമായി തളര്‍ന്നു വീണ രേഷ്മയുടെ അവസ്ഥ കണ്ട് റെയില്‍വേ സുരക്ഷാനമ്പറില്‍ വിളിച്ചുപറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കൊണ്ടുപോകുവാനുള്ള വാഹനം എല്ലാം റെയില്‍വേ ഉദ്യോഗസ്ഥരും ഒരുക്കി. ശേഷം തിരൂരില്‍ എത്തിയപ്പോള്‍ രേഷ്മയെ ഇറക്കി ആശുപത്രിയിലെത്തിച്ചു. അതുവരെ പരിചരണവുമായി ഡോക്ടര്‍ ആയിഷ ഒപ്പമുണ്ടായിരുന്നു.

ആശുപത്രിയിലേയ്ക്കും ആയിഷ രേഷ്മയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഇവര്‍ക്ക് കൂട്ടായി ആംബുലന്‍സ് ഡ്രൈവര്‍മാരായ മുരളീധരനും ജലീലുമുണ്ടായിരുന്നു. ഡോ. ആയിഷ തന്നെയാണ് രേഷ്മയുടെ ബന്ധുക്കളെ വിവരമറിയിച്ചത്. രേഷ്മയുടെ അസുഖം കുറഞ്ഞതിനുശഷം തിങ്കളാഴ്ച രാവിലെയാണ് ആയിഷ ജോലിസ്ഥലത്തേക്ക് പോയത്. ഉച്ചയോടെ ബന്ധുക്കള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തി രേഷ്മയെ വീട്ടിലേക്ക് കൊണ്ടുപോയി.

കൊല്ലം കാവനാട് മുക്കാട് സ്വദേശിയാണ് എറ്റില്‍ ഭവനില്‍ ഡോ. ആയിഷ. മംഗലാപുരം വെന്‍ലോക്ക് ജില്ലാ ആശുപത്രിയിലാണ് ഇരുപത്തിനാലുകാരിയായ ഈ ഡോക്ടറുടെ സേവനമുള്ളത്. റെയില്‍വേ ഉദ്യോഗസ്ഥരും ആംബുലന്‍സ് ഡ്രൈവര്‍മാരും ജില്ലാ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും നല്‍കിയ സഹകരണമാണ് രേഷ്മയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതെന്നും ആയിഷ പറയുന്നു. ഈ മാതൃകയ്ക്ക് ഇപ്പോള്‍ നിറകൈയ്യടിയാണ് ലഭിക്കുന്നത്.

Exit mobile version