ശബരിമലയില്‍ നിന്ന് വിതരണം ചെയ്ത അരവണയില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന ആരോപണം; എഡിജിപി അന്വേഷിക്കും

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് വിതരണം ചെയ്ത അരവണയില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന ആരോപണം ഉന്നത തല അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടു. സംഭവത്തില്‍ ക്രമസമാധാനവിഭാഗം എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബിക്കാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

തിരുവന്തപുരം വട്ടപ്പാറ സ്വദേശിയാണ് ആരോപണവുമായി രംഗത്ത് വന്നത്. ശബരിമല ക്ഷേത്ര ദര്‍ശനത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവമെന്നാണ് ഇയാള്‍ പറയുന്നത്. ഒരു ബോക്‌സ് അരവണയാണ് വാങ്ങിയതെന്നും ഇതില്‍ ഒരെണ്ണം പൊട്ടിച്ച് കുറച്ച് കഴിച്ച് കഴിഞ്ഞപ്പോള്‍ ആണ് പല്ലിയെ കണ്ടെത്തിയതെന്നുമാണ് ആരോപണം.

അതേസമയം ശബരിമലയില്‍ ശര്‍ക്കരയ്ക്ക് ക്ഷാമം തുടരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് ശര്‍ക്കര ലോറികള്‍ എത്താന്‍ വൈകിയതാണ് ഇതിന് ഇടയാക്കിയത്. 40 ലക്ഷം കിലോ ശര്‍ക്കരയാണ് സന്നിധാനത്ത് ഒരു വര്‍ഷം അപ്പം, അരവണ നിര്‍മ്മാണത്തിന് ആവശ്യമുള്ളത്. പ്രളയത്തെ തുടര്‍ന്ന് ശര്‍ക്കര വിപണിയില്‍ എത്തുന്നില്ലെന്നാണ് കരാറുകാരന്റെ വാദം. അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ നടപടി തുടങ്ങിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Exit mobile version