ഷെഹ്‌ലയുടെ മരണം; പോലീസ് കേസെടുത്ത നാലുപേരും ഒളിവില്‍! മുന്‍കൂര്‍ ജാമ്യം തേടി ഡോക്ടര്‍ കോടതിയിലേക്ക്

സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍വെച്ച് വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിയെ ചികിത്സിച്ച ബത്തേരി താലൂക്കാശുപത്രിയിലെ ഡോക്ടര്‍ ജിസ മുന്‍കൂര്‍ ജാമൃത്തിനായി ഹൈക്കോടതിയിലേക്ക്.

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍വെച്ച് വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിയെ ചികിത്സിച്ച ബത്തേരി താലൂക്കാശുപത്രിയിലെ ഡോക്ടര്‍ ജിസ മുന്‍കൂര്‍ ജാമൃത്തിനായി ഹൈക്കോടതിയിലേക്ക്.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യും. ജില്ലാ കോടതി നേരിട്ട് സംഭവ സ്ഥലം പരിശോധിച്ചതിനാല്‍ അവിടെ അപേക്ഷ നല്‍കേണ്ടെന്നും ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നുമുള്ള നിയമോപദേശമാണ് ലഭിച്ചത്. മരുന്നുകളുടെ അഭാവവും മറ്റ് അസൗകര്യങ്ങളും പ്രതിസന്ധിയായി എന്ന് കോടതിയില്‍ വിശദീകരിക്കാനാണ് നിയമോപദേശം ലഭിച്ചത്.

അതേസമയം, സംഭവത്തില്‍ പോലീസ് കേസെടുത്ത കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ, ഹെഡ്മാസ്റ്റര്‍ മോഹന്‍കുമാര്‍, പ്രിന്‍സിപ്പാള്‍ കരുണാകരന്‍, അധ്യാപകന്‍ ഷിജില്‍ എന്നിവര്‍ ഒളിവിലാണ്.

ഇവര്‍ സ്ഥലത്തില്ല എന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചതോടെ ഇവരുടെ വീട്ടിലെത്തിയ അന്വേഷണസംഘം മൊഴിയെടുക്കാനാവാതെ മടങ്ങി. എത്തിയാല്‍ ഉടന്‍ പോലീസ് സ്റ്റേഷനില്‍ എത്തണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷെഹ്‌ലയുടെ മരണത്തെക്കുറിച്ചുള്ള മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന് ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം.

എന്നാല്‍ മരിച്ച ഷെഹ്‌ല ഷെറിന് നല്‍കാന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രതിവിഷം ആവശ്യത്തിന് ഇല്ലായിരുന്നുവെന്ന ഡോക്ടറുടെ ആരോപണം തളളി ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും രംഗത്തെത്തിയിരുന്നു. ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം പ്രതിവിഷം ആവശ്യത്തിനുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള പറഞ്ഞു.

Exit mobile version