ഏറ്റെടുക്കാന്‍ ബന്ധുക്കളാരും എത്തിയില്ല; മാവോയിസ്റ്റ് രമയുടെ മൃതദേഹം പോലീസ് സംസ്‌കരിച്ചു

ഗുരുവായൂരിലേക്ക് കൊണ്ടുപോയ മൃതദേഹത്തെ പോരാട്ടം പ്രവര്‍ത്തകര്‍ അനുഗമിച്ചു.

തൃശ്ശൂര്‍: പാലക്കാട് മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റ് രമയുടെ മതദേഹം പോലീസ് സംസ്‌കരിച്ചു. കൊല്ലപ്പെട്ട് നാളിത്രയും പിന്നിട്ടിട്ടും മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ ആരും എത്താത്ത സാഹചര്യത്തിലാണ് പോലീസ് രമയുടെ മൃതദേഹം സംസ്‌കരിച്ചത്.

രാവിലെ 10 മണിയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം പുറത്തേക്ക് എടുത്തു. മാവോയിസ്റ്റ് അനുകൂലികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലീസ് അനുവാദം നല്‍കി. മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് സംസ്‌കാര ചടങ്ങ് നടത്തിയത്. തുടര്‍ന്ന്, ഗുരുവായൂരിലേക്ക് കൊണ്ടുപോയ മൃതദേഹത്തെ പോരാട്ടം പ്രവര്‍ത്തകര്‍ അനുഗമിച്ചു.

ഗുരുവായൂര്‍ നഗരസഭയ്ക്ക് കീഴിലുള്ള പൊതുശ്മശാനത്തില്‍ കനത്ത സുരക്ഷാ ക്രമീകരണം ഒരുക്കിയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ബന്ധുക്കള്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് രമയുടെ മൃതദേഹം പോലീസ് സംസ്‌കരിച്ചത്. താനും ദിവസങ്ങള്‍ക്ക് മുമ്പ് മണി പാസകന്റേയും കാര്‍ത്തിയുടേയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ശ്രീനിവാസന്റെ മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തില്‍ ഡിഎന്‍എ പരിശോധന ഫലം വന്ന ശേഷമേ തീരുമാനമെടുക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version