കൂടത്തായി കൊലപാതകം; ജോളിയുടെ സഹോദരങ്ങളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ സഹോദരങ്ങളായ ജോസ്, ബാബു എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. മറ്റൊരു സഹോദരന്‍ നോബിള്‍, സഹോദരി ഭര്‍ത്താവ് ജോണി എന്നിവരുടെ രഹസ്യമൊഴിയും അടുത്ത് ദിവസം രേഖപ്പെടുത്തും. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി – 4 ആണ് ഇവരുടെ രഹസ്യമൊഴിയെടുക്കുക.

അതേസമയം ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്റെ രഹസ്യമൊഴിയും രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതിന് മുന്നോടിയായി പോലീസ് അപേക്ഷ സമര്‍പ്പിക്കും.

നേരത്തെ കൂടത്തായി കൊലപാതകക്കേസില്‍ റീപോസ്റ്റുമാര്‍ട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്താനായിരുന്നില്ല. കേരള ഹൈക്കോടതിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. മൃതദേഹം സംസ്‌കരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സയനൈഡിന്റെ അംശം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു.

എന്നാല്‍ കേസിലെ മുഖ്യപ്രതി ജോളിയുടെ വീട്ടില്‍ നിന്ന് തന്നെ അന്വേഷണം സംഘം സയനൈഡ് കണ്ടെത്തിയിരുന്നു. ഇത് വലിയ തെളിവായി മാറുമെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Exit mobile version