നിങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പോകാം വിലക്കില്ലെന്ന് യുഡിഎഫ് നേതാക്കളോട് എസ്പി യതീഷ് ചന്ദ്ര; നിരോധനാജ്ഞ പിന്‍വലിക്കാതെ പോകില്ല, കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച് നേതാക്കള്‍

എസ്പി നേരിട്ടെത്തി നിങ്ങള്‍ക്ക് പോകാമെന്ന് അറിയിച്ചെങ്കിലും നേതാക്കള്‍ വഴങ്ങിയില്ല.

നിലയ്ക്കല്‍: നിലയ്ക്കലില്‍ പോലീസിനെതിരെ കുത്തിയിരിപ്പ് സമരം നടത്തി യുഡിഎഫ് നേതാക്കള്‍. മുഴുവന്‍ നേതാക്കളെയും സന്നിധാനത്തേയ്ക്ക് കടത്തിവിടണമെന്നും നിരോധനാജ്ഞ പിന്‍വലിക്കണമെന്നുമാണ് ആവശ്യം. പോലീസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം മുഴക്കിയാണ് യുഡിഎഫ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്. 144 പിന്‍വലിക്കണമെന്നും ശബരിമലയില്‍ കരിനിയമങ്ങള്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നത്.

നിങ്ങള്‍ ക്ഷേത്രത്തില്‍ പോകുന്നതിനെ ആരും തടയില്ലെന്നും നിങ്ങള്‍ക്ക് പോകാമെന്നും എസ്പി യതീഷ് ചന്ദ്ര പറഞ്ഞെങ്കിലും 144 പിന്‍വലിക്കാതെ പോകില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റു നേതാക്കളും. ശബരിമല സന്ദര്‍ശനത്തിനായി ഇറങ്ങിയ യുഡിഎഫ് നേതാക്കളെ പോലീസ് നിലയ്ക്കലില്‍ തടഞ്ഞിരുന്നു. എംഎല്‍എമാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരേയും കടത്തി വിടാമെന്ന പോലീസ് നിര്‍ദേശം നേതാക്കള്‍ പാടെ നിഷേധിച്ചു. പിന്നീട് എസ്പി നേരിട്ടെത്തി നിങ്ങള്‍ക്ക് പോകാമെന്ന് അറിയിച്ചെങ്കിലും നേതാക്കള്‍ വഴങ്ങിയില്ല.

അനാവശ്യ നിയന്ത്രണമാണ് ശബരിമലയില്‍ പോലീസ് ഒരുക്കിയിരിക്കുന്നതെന്നും അക്രമകാരികളുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 144 പിന്‍വലിക്കണം. മൂന്നോ നാലോ എംഎല്‍എമാരെ മാത്രം കടത്തിവിടാമെന്നാണ് പറയുന്നത്. നിരോധനാജ്ഞ എന്തിനാണ്. അയ്യപ്പഭക്തന്‍മാരെ എന്തിന് തടയുന്നു. കലാപം ഉണ്ടാക്കുന്നവരുണ്ടെങ്കില്‍ അവരെ അറസ്റ്റു ചെയ്യണം. സംഘപരിവാര്‍ ആര്‍എസ്എസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതില്‍ ആര്‍ക്കാണ് പരാതി. ഒരു കാലത്തും ഒരു ആരാധനാലയത്തിലും ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഇവിടെ. ശബരിമല തീര്‍ത്ഥാടനത്തെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. പ്രളയാനന്തരം ഒരുക്കേണ്ട സൗകര്യം ഇവിടെ ഒരുക്കിയില്ല. ഇവിടെ എല്ലാം താറുമാറായി കിടക്കുന്നു. ഭക്തജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

Exit mobile version