ഡിസംബര്‍ ഒന്ന് മുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം കര്‍ശനമാക്കുന്നു; കാര്‍ഡില്ലാതെ പ്രവേശിച്ചാല്‍ ഇരട്ടി തുക

ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ, ഫാസ്റ്റ് ടാഗ് കാര്‍ഡില്ലാത്ത വാഹനങ്ങള്‍ പ്രവേശിച്ചാല്‍ ഇനി മുതല്‍ ഇരട്ടിതുക ടോള്‍ നല്‍കേണ്ടി വരും. അടുത്ത മാസം ഒന്ന് മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കാനാണ് ദേശീയ പാത അതോറിറ്റിയുടെ നിര്‍ദേശം.

തൃശ്ശൂര്‍: ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ, ഫാസ്റ്റ് ടാഗ് കാര്‍ഡില്ലാത്ത വാഹനങ്ങള്‍ പ്രവേശിച്ചാല്‍ ഇനി മുതല്‍ ഇരട്ടിതുക ടോള്‍ നല്‍കേണ്ടി വരും. അടുത്ത മാസം ഒന്ന് മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കാനാണ് ദേശീയ പാത അതോറിറ്റിയുടെ നിര്‍ദേശം.

2014 നവംബര്‍ 21 ന് ഇറങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക വിജ്ഞാപന പ്രകാരം ടോള്‍ പ്ലാസയിലെ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ ഫാസ്റ്റ് ടാഗ് ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇത് കര്‍ശനമായി പലപ്പോഴും നടപ്പിലാക്കാറില്ല. എന്നാല്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഇത് കര്‍ശനമാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

ഫാസ്റ്റ് ടാഗ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ ഒരു ഗേറ്റ് മാത്രമാണ് ഫാസ്റ്റ് ടാഗ് ഇല്ലാത്തവര്‍ക്കായി തുറന്നു കൊടുക്കുക. മറ്റ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും. അതായത് ഇരുവശത്തേക്കുമുളള യാത്രയ്ക്ക് ഫാസ്റ്റ് ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇവര്‍ 210 രൂപ നല്‍കേണ്ടിവരും.

ഇപ്പോള്‍ 20 ശതമാനം വാഹനങ്ങള്‍ മാത്രമെ ഫാസ്റ്റ് ടാഗിലേക്ക് മാറിയിട്ടുളളു. ടോള്‍ പ്ലാസകളില്‍ ഒരു ഗേറ്റ് മാത്രം തുറന്നു കൊടുക്കുമ്പോള്‍ വലിയ തിരക്ക് അനുഭവപ്പെടാനുളള സാധ്യതയുണ്ട്. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ പോലെ ഏറ്റവും തിരക്കേറിയ ഇടങ്ങളില്‍ പ്രത്യേകിച്ചും. ഇത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

എന്താണ് ഫാസ്റ്റ് ടാഗ് എന്ന് നോക്കാം

ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. ഇതുപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാല്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ട്രാഫിക്ക് ബ്ലോക്കും ഒഴിവാക്കാന്‍ സാധിക്കും. സമയവും ലാഭിക്കാം.

Exit mobile version