സംരക്ഷണം നല്‍കില്ല, നിര്‍ബന്ധമെങ്കില്‍ കോടതി ഉത്തരവുമായി വരണം, ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല; കടകംപള്ളി സുരേന്ദ്രന്‍

സുപ്രീം കോടതി വിധിയെപ്പറ്റി നിയമജ്ഞര്‍പോലും രണ്ടുതട്ടിലാണ് പറയുന്നത്.

തിരുവനന്തപുരം: ഇത്തവണ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടംകപള്ളി സുരേന്ദ്രന്‍. ശബരിമല സ്ത്രീപ്രവേശനത്തില്‍ സ്റ്റേ നല്‍കാതെ വന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ഈ തീരുമാനം. പോലീസ് സംരക്ഷണയില്‍ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ പോകണമെന്നുണ്ടെങ്കില്‍ അവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നും മന്ത്രി ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധിയെപ്പറ്റി നിയമജ്ഞര്‍പോലും രണ്ടുതട്ടിലാണ് പറയുന്നത്. പഴയവിധി അസ്ഥിരപ്പെട്ടിരിക്കുന്നുവെന്ന് ഒരുകൂട്ടര്‍. അതല്ല ആ വിധി നിലനില്‍ക്കുന്നുവെന്ന് മറ്റൊരുകൂട്ടര്‍. സ്വാഭാവികമായും സുപ്രീംകോടതി തന്നെ അതുസംബന്ധിച്ച് വ്യക്തത നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്ക് കയറി അവരുടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. ഇത് തന്റെ തുടക്കം മുതലുള്ള നിലപാടാണ്.

തൃപ്തി ദേശായിയെപ്പോലെയുള്ള ആക്ടിവിസ്റ്റുകള്‍ക്ക് അവരുടെ ശക്തി തെളിയിക്കുവാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ലെന്നും മന്ത്രി കടകംപള്ളി ഓര്‍മ്മിപ്പിച്ചു. ചിലര്‍ ഞങ്ങളിതാ ശബരിമലയിലേക്ക് വരാന്‍ പോകുന്നുവെന്ന് വാര്‍ത്താ സമ്മേളനം നടത്തുന്നതാണ് പ്രശ്നം. അവര്‍ക്ക് തങ്ങളുടെ വ്യക്തിപ്രഭാവം പ്രദര്‍ശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഭക്തിയൊന്നുമല്ല അവരുടെ ലക്ഷ്യം. അത്തരം വ്യക്തിതാത്പര്യങ്ങള്‍ക്കൊന്നും ഗവണ്‍മെന്റ് കൂട്ടുനില്‍ക്കാന്‍ പോകുന്നില്ല.

ഇത്തരക്കാരുടെ പ്രസ്താവനകള്‍ ചോദിച്ചുവാങ്ങി, ഇതിന് എതിര്‍ നില്‍ക്കുന്നവരുടെ പ്രസ്താവനകളും വാങ്ങി തീര്‍ത്ഥാടനത്തെ അലങ്കോലമാക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സുപ്രീംകോടതി വിധിയില്‍ അവ്യക്ത നിലനില്‍ക്കുന്നതിനാല്‍ യുവതികള്‍ക്ക് സംരക്ഷണം നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. അതേസമയം യുവതികളെ ഇപ്പോള്‍ ശബരിമലയില്‍ പ്രവേശിപ്പിക്കണ്ടതില്ല എന്നാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിയമോപദേശവും.

Exit mobile version