ശബരിമല ദര്‍ശനം; ഓണ്‍ലൈനായി 36 സ്ത്രീകള്‍ അപേക്ഷ നല്‍കി

തിരുവനന്തപുരം: മണ്ഡലക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. ശബരിമല ദര്‍ശനത്തിനായി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിലാണ് 36 സ്ത്രീകള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

നവംബര്‍ 17നാണ് മണ്ഡലക്കാലം ആരംഭിക്കുന്നത്. അതിനിടെ ഉടന്‍ ശബരിമലയിലേക്ക് പോകുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി പറഞ്ഞു. ശബരിമല യുവതീപ്രവേശന വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ശബരിമലയില്‍ പോകുന്നതിന് വിലക്കില്ലെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് നേരത്തെ ദര്‍ശനം നടത്തിയ ബിന്ദുവും കനക ദുര്‍ഗ്ഗയും വ്യക്തമാക്കിയിരുന്നു.

മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിമലയിലെ യുവതീപ്രവേശനം പുനപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് വിട്ടത്. വിഷയത്തില്‍ വിശാലമായ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതെസമയം ശബരിമലയില്‍ യുവതിപ്രവേശനമാകാം എന്ന പഴയ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ശബരിമലയില്‍ യുവതികള്‍ക്ക് തുടര്‍ന്നും പ്രവേശിക്കാമെന്ന നിയമ സാധ്യത നിലനില്‍ക്കുന്നുണ്ട്. നിലവില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഇതാണ് വിശദമായി പരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് വിടുന്നത്.

Exit mobile version