സിനിമാ നിര്‍മ്മാതാവ് സെഞ്ചുറി രാജു മാത്യു അന്തരിച്ചു

മനോഹരം,വികൃതി എന്നിയാണ് അവസാനമായി തീയേറ്ററില്‍ വിതരണത്തിന് എത്തിച്ച ചിത്രങ്ങള്‍.

കോട്ടയം: സെഞ്ചുറി ഫിലിംസ് ഉടമയും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റുമായിരുന്ന സെഞ്ചുറി രാജു മാത്യു അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സെഞ്ചുറി കൊച്ചുമോന്റെയും രാജുമാത്യുവിന്റെയും കൂട്ടായ്മ മലയാളത്തിനു സമ്മാനിച്ചതു നിരവധി ഹിറ്റ് ചിത്രങ്ങളാണ്. 1982ല്‍ ബാലചന്ദ്രമേനോന്റെ ”കേള്‍ക്കാത്ത ശബ്ദം” എന്ന ചിത്രത്തിലൂടെയാണ് സെഞ്ചുറിയെന്ന പേര് മലയാളത്തിന്റെ വെള്ളിത്തിരയില്‍ ആദ്യമായി തെളിഞ്ഞത്.

കാര്യം നിസ്സാരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്, കാണാമറയത്ത്, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നാടോടിക്കാറ്റ്, ആര്യന്‍, അടിയൊഴുക്കുകള്‍, സസ്‌നേഹം, തന്മാത്ര തുടങ്ങിയ നല്ല ചിത്രങ്ങളാണ് സെഞ്ചുറി നിര്‍മ്മിച്ചത്. ഫഹദ് ഫാസില്‍ ചിത്രമായ ‘അതിരനാണ്’ അവസാനമായി അദ്ദേഹം നിര്‍മ്മിച്ച ചിത്രം.

അദ്ദേഹത്തിന്റെ 45-ാമത്തെ ചിത്രം കൂടിയായിരുന്നു അതിരന്‍. മനോഹരം, വികൃതി എന്നിവയാണ്‌ അവസാനമായി തീയ്യേറ്ററില്‍ വിതരണത്തിന് എത്തിച്ച ചിത്രങ്ങള്‍. വിതരണത്തിന് തയാറാകുന്ന ‘കുഞ്ഞല്‍ദോ’യുടെ ഷൂട്ടിങ് നടന്ന് വരുകയാണ്. പരേതയായ ലില്ലി മാത്യുവാണ് ഭാര്യ. മക്കള്‍: അഞ്ജന ജേക്കബ്,രഞ്ജന മാത്യൂ. സംസ്‌കാരം പിന്നീട്.

Exit mobile version