മരട് ഫ്‌ളാറ്റ്; ജനുവരി 11, 12 തീയതികളില്‍ പൊളിക്കും; പരിസര വാസികളെ ഒഴിപ്പിക്കും

പ്രദേശത്ത് ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തും.

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ ജനുവരി 11, 12 തീയതികളില്‍ പൊളിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ജനുവരി 11 ന് എച്ച്ടു ഒ, ആല്‍ഫ സെറിന്‍ ഫ്‌ളാറ്റുകളാണ് പൊളിക്കുക. 12 ന് ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റുകളും പൊളിക്കാനാണ് തീരുമാനം. കൂടാതെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി 200 മീറ്റര്‍ ചുറ്റളവിലെ ആളുകളെ ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളുടെ അളവ് സംബന്ധിച്ച് യോഗത്തില്‍ ധാരണയായില്ല. ഇക്കാര്യം പിന്നീട് തീരുമാനിക്കും.

ഇതോടൊപ്പം കെട്ടിട്ടം പൊളിക്കുന്നത് കാണാന്‍ വലിയ ജനക്കൂട്ടം എത്താനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തും. ഇതിനായുള്ള പദ്ധതികള്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ തയ്യാറാക്കും.

ജനുവരി ഒമ്പതിനകം ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്നായിരുന്നു സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നത്. തീയതി നീണ്ടുപോയ കാര്യവും അതിനുള്ള കാരണവും ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ നല്‍കും. ഫ്‌ളാറ്റുകള്‍ ഡിസംബറില്‍ പൊളിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാലാണ് പൊളിക്കല്‍ തീയതി നീണ്ടുപോയതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.

Exit mobile version