അട്ടപ്പാടി വനത്തിനുള്ളില്‍ ആക്രമണ രീതികള്‍ പരിശീലിച്ച് മാവോയിസ്റ്റുകള്‍; പുതിയ ദൃശ്യങ്ങള്‍ പുറത്ത്

അട്ടപ്പാടി വനത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ വേറിട്ട ആക്രമണ രീതികള്‍ പരിശീലിച്ചിരുന്നുവെന്ന് സൂചന. ഇത് സംബന്ധിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ലാപ്‌ടോപ്പില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ദൃശ്യങ്ങളിലുള്ള മാവോയിസ്റ്റുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം ദൃശ്യങ്ങള്‍ ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍ അയച്ചുകൊടുത്തതാണെന്നാണ് പോലീസ് നിഗമനം.

ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ആക്രമണ രീതികള്‍ കേരളത്തിലെ മാവോയിസ്റ്റുകളും നടപ്പിലാക്കുന്ന കാലം വിദൂരമല്ല. സൈനീകരോ മറ്റ് സേനാ വിഭാഗങ്ങളോ സഞ്ചരിക്കുന്ന വഴിയില്‍ എങ്ങനെ കുഴിബോംബ് വയ്ക്കണമെന്ന് വിവരിക്കുന്ന ദൃശ്യങ്ങള്‍ ഛത്തീസ്ഗഡില്‍ വച്ച് തയ്യാറാക്കിയതാണ്. ഇതേ രീതിയില്‍ പരിശീലിക്കുന്നതിന് ഛത്തിസ്ഗഡില്‍ നിന്ന് കേരളത്തിലെ വിവിധ മാവോയിസ്റ്റ് ദളങ്ങള്‍ക്ക് ലഭിച്ചു.

എങ്ങനെ വിജയകരമായി മൈനുകള്‍ പാകി സ്‌ഫോടനം നടത്താമെന്നതിന്റെ വിശദമായ വിവരണങ്ങളാണ് വീഡിയോയില്‍ ഉള്ളത്. അതേസമയം ദൃശ്യങ്ങളിലുള്ള മാവോയിസ്റ്റുകളെ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി വീഡിയോ മറ്റു സംസ്ഥാനങ്ങളിലെ അന്വേഷണ സംഘത്തിനും കൈമാറി. ഇവരുടെ സഹായികള്‍ കേരളത്തിലും ഉണ്ടോ എന്നുമുള്ള സംശയവും നിലനില്‍ക്കുന്നുണ്ട്.

Exit mobile version