ഏറനാടിന് ഒരു ഫുട്‌ബോള്‍ അക്കാദമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു; ഉടനെ അനുമതി നല്‍കി മന്ത്രി ഇപി ജയരാജന്‍; നന്ദി അറിയിച്ച് പികെ ബഷീര്‍, കുറിപ്പ്

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മന്ത്രിയോട് നന്ദി അറിയിച്ചത്.

തിരുവനന്തപുരം: കായിക മന്ത്രി ഇപി ജയരാജന് നന്ദി അറിയിച്ച് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായി പികെ ബീഷര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മന്ത്രിയോട് നന്ദി അറിയിച്ചത്. പത്തപ്പിരിയം സ്‌കൂളിലെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയ കായിക വകുപ്പ് മന്ത്രി പ്രിയപ്പെട്ട ഇപി ജയരാജനോട് വേദിയില്‍ വെച്ച് ഏറനാടിന് ഒരു ഫുട്‌ബോള്‍ അക്കാദമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം കുറിച്ചു.

അതേ വേദിയില്‍ വെച്ച് തന്നെ അദ്ദേഹം ആ ആവശ്യത്തിന് അനുമതിയും നല്‍കിയതായി ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ഏറനാടിനും, മലപ്പുറത്തിനും ഗുണപ്രദമാകുന്ന പദ്ധതിക്ക് കൂടെ നിന്ന മന്ത്രിയോടുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്നും ബഷീര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ലോകത്തെവിടെ പന്തുരുണ്ടാലും ഇരുപ്പുറക്കാത്ത മനസാണ് മലപ്പുറത്തിന്റേത്. ഉള്‍നാടന്‍ ?ഗ്രാമങ്ങളിലെ സെവന്‍സ് ടൂര്‍ണമെന്റായാലും, ചാംപ്യന്‍സ് ലീഗായാലും, ലോകകപ്പ് ആയാലും ഒരേ ആവേശത്തോടെ ഫുട്‌ബോളില്‍ അലിയാന്‍ നമ്മുക്കറിയാം. അസൂയാവഹമായ ഒട്ടേറെ നേട്ടങ്ങള്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ മലപ്പുറത്തിനുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മൈതാനത്ത് വെല്ലുവിളിച്ചത് മുതല്‍ ആ ചരിത്രം തുടങ്ങുന്നു.

എന്നാല്‍ ഈ ആവേശത്തെ മനസില്‍ നിന്ന് കാലുകളിലേക്ക് പറിച്ചു നടാന്‍ മതിയായ സൗകര്യങ്ങള്‍ ഇന്ന് ജില്ലയിലില്ല. നല്ല മൈതാനങ്ങള്‍, മികച്ച പരിശീലന സൗകര്യം, പ്രൊഫഷണല്‍ അക്കാദമി എന്നിവയിലൂടെയേ പുതുതലമുറ താരങ്ങള്‍ വളരുകയുള്ളു. ഫുട്‌ബോളിന് ഏറെ വളക്കൂറുള്ള ഏറനാട്ടില്‍ അത്തരമൊരു അക്കാദമി സ്വപ്നമായിരുന്നു. പത്തപ്പിരിയം സ്‌കൂളിലെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയ കായിക വകുപ്പ് മന്ത്രി പ്രിയപ്പെട്ട ഇ പി ജയരാജനോട് വേദിയില്‍ വെച്ച് ഏറനാടിന് ഒരു ഫുട്‌ബോള്‍ അക്കാദമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അതേ വേദിയില്‍ വെച്ച് തന്നെ അദ്ദേഹമതിന് അനുമതിയും നല്‍കി. ഏറനാടിനും, മലപ്പുറത്തിനും ഗുണപ്രദമാകുന്ന പദ്ധതിക്ക് കൂടെ നിന്ന മന്ത്രിയോടുള്ള നന്ദി രേഖപ്പെടുത്തുന്നു.

Exit mobile version