മുഖ്യമന്ത്രിയില്‍ പ്രതീക്ഷ, സമരമിരുന്നാല്‍ നീതി കിട്ടില്ല, സമരം ചെയ്യുന്നവരെ എതിര്‍ക്കുന്നുമില്ല; കുമ്മനം രാജശേഖരനെ തള്ളി പെണ്‍കുട്ടികളുടെ അമ്മ

സംഭവത്തില്‍ മുഖ്യമന്ത്രിയില്‍ പ്രതീക്ഷയുണ്ടെന്ന് നേരത്തെ അമ്മ പറഞ്ഞിരുന്നു.

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ നീതി നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വന്‍ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വരുന്നത്. പെണ്‍കുട്ടികള്‍ക്ക് നീതി വാങ്ങി കൊടുക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി ശബ്ദമുയര്‍ത്തി സോഷ്യല്‍മീഡിയയും രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ട്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ച് ബിജെപി ഉപവാസ സമരവുമായി രംഗത്തിറങ്ങി.

ഈ വേദിയില്‍ വെച്ച് ബിജെപിയിലെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഈ ആരോപണത്തില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ അമ്മ. കുമ്മനം രാജശേഖരന്റെ വാദത്തെ തള്ളി കൊണ്ടായിരുന്നു അവരുടെ സംസാരം.

സംഭവത്തില്‍ മുഖ്യമന്ത്രിയില്‍ പ്രതീക്ഷയുണ്ടെന്ന് നേരത്തെ അമ്മ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷയുമുണ്ടെന്ന് ആ അമ്മ പറഞ്ഞു. തങ്ങളെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ‘മുഖ്യമന്ത്രിയില്‍ പ്രതീക്ഷയുണ്ട്. ആരും ഭീഷണിപ്പെടുത്തി കൊണ്ടുപോയതല്ല. മുഖ്യമന്ത്രിയെ കാണണമെന്ന് പുന്നല ശ്രീകുമാറിനോട് താനാണ് ആവശ്യപ്പെട്ടത്’ അമ്മ പറയുന്നു.

ഇതിനു പിന്നാലെ ബിജെപി നടത്തിവരുന്ന ഉപവാസ സമരത്തെ കുറിച്ചും അവര്‍ പറഞ്ഞു. ‘സമരമിരുന്നാല്‍ നീതികിട്ടുമെന്ന് തോന്നുന്നില്ലെന്നും അതേ സമയം ചെയ്യുന്നവരെ എതിര്‍ക്കുന്നില്ല’ ഇപ്രകാരമായിരുന്നു സമരത്തോടുള്ള അമ്മയുടെ പ്രതികരണം. വാളയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കെപിഎംഎസും പുന്നല ശ്രീകുമാറും തന്നോടൊപ്പമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

കേരളം കാമഭ്രാന്താലയമാണെന്നായിരുന്നു ബിജെപിയുടെ ഉപവാസത്തിനിടെ കുമ്മനം പറഞ്ഞത്. സെക്‌സ് റാക്കറ്റ് സിപിഎമ്മിന്റെ ഒരു പോഷകസംഘടനയായി മാറുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മഹാത്മാ ഗാന്ധിയെപ്പറ്റി സംസാരിക്കാന്‍ ധാര്‍മികതയില്ല. സിപിഎം വേട്ടക്കാരുടെ പാര്‍ട്ടിയാണ്. വാളയാര്‍ കേസില്‍ തെളിവെടുപ്പിനെത്തിയ ദേശീയ ബാലാവകാശ കമ്മീഷനു പോലും സംസ്ഥാന സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും കുമ്മനം പറഞ്ഞിരുന്നു.

ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാറിലെത്തിയപ്പോള്‍, മുഖ്യമന്ത്രി വാളയാറില്‍ നിന്നു മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയായിരുന്നു. കമ്മീഷന്‍ അംഗങ്ങള്‍ക്കു താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയില്ലെന്നും കുമ്മനം ആരോപിച്ചിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണമാണ് അമ്മ പ്രതികരിച്ചിരിക്കുന്നത്.

Exit mobile version