എറണാകുളത്ത് മനു റോയിയെ ‘ചതിച്ചത്’ അപരന്‍ കെഎം മനു; മനുവിന് നഷ്ടമായത് 2572 വോട്ട്

3750 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ അപരന്‍ കെഎം മനുവിന് ലഭിച്ചത് 2572 വോട്ടുകള്‍.

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി മനു റോയിക്ക് പോയത് 2572 വോട്ട്. പാരയായത് അപരന്‍ കെ എം മനു. ഇതോടെ അപരന്‍ നേടിയ വോട്ട് എല്‍ഡിഎഫിന് വന്‍ തിരിച്ചടിയായി എന്ന കാര്യം വ്യക്തമാണ്. 3750 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ അപരന്‍ കെഎം മനുവിന് ലഭിച്ചത് 2572 വോട്ടുകള്‍.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദിന് 37891 വോട്ടുകള്‍ നേടിയപ്പോള്‍ 34141 വോട്ടുകളാണ് മനു റോയിക്ക് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് എത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിജി രാജഗോപാലിന് 13351 വോട്ടുകളാണ് ആകെ ലഭിച്ചിരിക്കുന്നത്. നോട്ടയ്ക്ക് 1309 വോട്ടുകളും ലഭിച്ചു.

കനത്ത മഴയെ തുടര്‍ന്ന് പോളിംഗ് ശതമാനം കുത്തനെ കുറച്ചപ്പോള്‍ വിജയ പ്രതീക്ഷയാണ് എല്‍ഡിഎഫിന് മുന്നിലുണ്ടായിരുന്നത്. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മനു റോയിയെ ഇറക്കിയെങ്കിലും പ്രതീക്ഷിച്ച വിജയ നേട്ടം കിട്ടിയില്ല.

അതേസമയം, അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫലം പുറത്തുവന്ന എറണാകുളത്ത് യുഡിഎഫ് ജയിച്ചെങ്കിലും പ്രതീക്ഷിച്ച അത്ര വലിയ വിജയം കൈവരിക്കാനായില്ല. 2016ല്‍ ഹൈബി ഈഡന്‍ ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് ലഭിച്ച മണ്ഡലമാണ് ഇത്തവണത്ത മൂവായിരത്തിലേക്ക് ചുരുങ്ങിയത്.

Exit mobile version