മേയര്‍ ബ്രോ ഇനി തിരുവനന്തപുരത്തിന്റെ എംഎല്‍എ ബ്രോ; ചരിത്രം സൃഷ്ടിച്ച് വികെ പ്രശാന്തിന് അട്ടിമറി വിജയം

വിജയത്തില്‍ വന്‍ ആഹ്ലാദ പ്രകടനവും പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ മേയര്‍ ബ്രോ ഇനി എംഎല്‍എ ബ്രോ. ചരിത്രം സൃഷ്ടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് അട്ടിമറി വിജയം. 14438 വോട്ടിനാണ് അദ്ദേഹം ജയിച്ച് കയറിയത്. പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ തന്നെ വികെ പ്രശാന്ത് ലീഡ് നിലനിര്‍ത്തിയിരുന്നു. ശേഷം ഓരോ റൗണ്ടുകളിലും വ്യക്തമായ ലീഡ് തന്നെ അദ്ദേഹം നിലനിര്‍ത്തി പോന്നിരുന്നു. വന്‍ മുന്നേറ്റം തന്നെയാണ് എല്‍ഡിഎഫിന്റേത്.

ഈ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ശരിവെയ്ക്കുന്നതാണ് ഫലങ്ങള്‍. പലയിടത്തും യുഡിഎഫിന്റെ കോട്ടകള്‍ തകര്‍ത്താണ് എല്‍ഡിഎഫ് മുന്നേറ്റം നടത്തിയത്. മൂന്നിടത്ത് യുഡിഎഫ് സീറ്റ് പിടിച്ചുവെങ്കിലും വന്‍ വോട്ട് ചോര്‍ച്ചയാണ് നേതൃത്വത്തിന് ലഭിച്ചത്. വന്‍ നേട്ടം കൊയ്യാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്. ഇത് ഭരണ നേട്ടങ്ങള്‍ പ്രതിഫലിച്ചുവെന്ന് തന്നെയാണ് എല്‍ഡിഎഫ് നേതൃത്വവും പറയുന്നത്.

വിജയത്തില്‍ വന്‍ ആഹ്ലാദ പ്രകടനവും പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് നിന്ന എല്‍ഡിഎഫ് ആണ് ഇത്തവണ അട്ടിമറി വിജയം നേടിയത്. ഇത് ചരിത്രത്തില്‍ കുറിക്കുന്ന ഒരു വിജയം കൂടിയാണ്. പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പാന്‍ ചരിത്ര വിജയം കരസ്ഥമാക്കിയതും പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തന്നെയായിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു അട്ടിമറി വിജയം കൂടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കിരീടത്തിലെ പൊന്‍തൂവല്‍ ആകുന്നത്.

തുടക്കം മുതല്‍ തന്നെ വിജയ പ്രതീക്ഷയാണ് വികെ പ്രശാന്തിനും ഉണ്ടായിരുന്നത്. ഇത് സര്‍ക്കാരിന്റെയും തിരുവനന്തപുരം നഗരസഭയുടെയും പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹവും പ്രതികരിച്ചു. വികെ പ്രശാന്ത് ലീഡ് നിലനിര്‍ത്തിയപ്പോള്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍ തോല്‍വി സമ്മതിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് വികെ പ്രശാന്ത് മുന്‍കൂട്ടി പ്രചാരണം തുടങ്ങിയെന്നായിരുന്നു നേതാവ് പറഞ്ഞത്. പ്രളയകാലത്തെ സേവനവും ചര്‍ച്ചയായെന്ന് മോഹന്‍കുമാര്‍ പറയുന്നു.

Exit mobile version