വിവാഹസദ്യ കഴിച്ച ശേഷം വധു വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് കാമുകനൊപ്പം ഒളിച്ചോടി

കോഴിക്കോട്: വിവാഹ പന്തലില്‍ വെച്ച് വധു കാമുകനൊപ്പം ഒളിച്ചോടി. വിവാഹം കഴിഞ്ഞ് സദ്യയും കഴിച്ച ശേഷമാണ് വധു വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലാണ് സംഭവം. സംഭവത്തില്‍ വധുവിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി.

വിവാഹം ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു നടന്നത്. കല്ല്യാണം കഴിഞ്ഞ് സദ്യയും കഴിഞ്ഞ് സത്കാരത്തിന് പോകാനായി വസ്ത്രംമാറാന്‍ പോയതായിരുന്നു വധു. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍നിന്ന് സുഹൃത്തായ യുവതിയെയും ഒപ്പം കൂട്ടി വധു കടന്ന് കളയുകയായിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും വധുവിനെ കാണാതായപ്പോള്‍ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ അന്വേഷണം തുടങ്ങി. തിരച്ചിലില്‍ കണ്ടെത്താനാവാതെ വന്നതോടെ ഇവര്‍ ഓഡിറ്റോറിയത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചു. ഇതില്‍ നിന്നും ഒരു യുവതിക്കൊപ്പം വധു കാറില്‍ കയറുന്നത് കണ്ടെത്തി.

ആറ് വര്‍ഷംമുമ്പ് പരിചയപ്പെട്ട പൊക്കുന്ന് സ്വദേശിയുടെ കാറിലാണ് പോയതെന്നാണ് പറയപ്പെടുന്നത്. ഇവിടെത്തന്നെയുളള കടയില്‍ ആറ് വര്‍ഷത്തോളം യുവതി ജോലിചെയ്തിരുന്നു. പൊക്കുന്നിലാണ് വധുവിന്റെ അച്ഛന്റെ വീട്. കഴിഞ്ഞ പ്രളയത്തില്‍ വീട് തകര്‍ന്നുപോയതിനാല്‍ അവിടെ ചടങ്ങുണ്ടായിരുന്നില്ല. പട്ടേല്‍ത്താഴത്താണ് അമ്മയുടെ വീട്. സംഭവത്തില്‍ കാണാനില്ലെന്ന പരാതിയില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version