കടയ്ക്ക് മുന്നില്‍ വലിച്ച് തീര്‍ന്ന സിഗരറ്റ് കുറ്റികള്‍; കടയുടമയ്ക്ക് 27,000 രൂപ പിഴ

കടകളില്‍ നിന്ന് സിഗരറ്റ് പായ്ക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് പോയെന്നും കടയുടമ ആരോപിച്ചു.

ബംഗളൂരു: ബംഗളൂരുവില്‍ പൊതുസ്ഥലത്തെ പുകവലിക്കെതിരെ കര്‍ശന നടപടികളാണ് നഗരത്തില്‍ കൈകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇത്തരം പുവകലി നിയന്ത്രിക്കാന്‍ വേണ്ടി സിഗരറ്റ് വില്‍ക്കുന്ന ചായക്കടകളിലും പെട്ടിക്കടകളിലും പരിശോധന നടത്തിയിരിക്കുകയാണ് ബിബിഎംപി. ഈ പരിശോധനയില്‍ വലിച്ച് തീര്‍ന്ന അനവധി സിഗരറ്റ് കുറ്റികളും കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ കടയുടമയ്ക്ക് 27,000 രൂപ പിഴയിടുകയും ചെയ്തു. കടകളില്‍ നിന്ന് സിഗരറ്റ് പായ്ക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് പോയെന്നും കടയുടമ ആരോപിച്ചു. വില്‍പനയ്ക്കു വച്ചിരിക്കുന്ന സിഗരറ്റ് വ്യക്തമായ കാരണങ്ങളില്ലാതെയാണ് പിടിച്ചെടുക്കുന്നത്. പുകവലിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാതെ പാവപ്പെട്ട കച്ചവടക്കാരെ ബിബിഎംപി ദ്രോഹിക്കുകയാണെന്നു ബീഡി സിഗരറ്റ് മര്‍ച്ചന്റ്സ് അസോസിയേഷനും ആരോപിച്ചു.

പുകവലിക്കുന്നവര്‍ക്കായി സ്‌മോക്കിങ് സോണ്‍ ഏര്‍പ്പെടുത്തുകയാണ് ബിബിഎംപി ആദ്യം ചെയ്യേണ്ടതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പൊതുസ്ഥലത്തു പുകവലി നിരോധിച്ചിട്ടുള്ളതിനാല്‍ കടകള്‍ക്കു മുന്നില്‍ സിഗരറ്റ് വലിക്കാന്‍ കച്ചവടക്കാര്‍ അനുവദിക്കരുതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഈ നിര്‍ദേശം തള്ളിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Exit mobile version