ശബരിമലയില്‍ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കും; നിയന്ത്രണം പ്രതിഷേധക്കാര്‍ക്ക് മാത്രമെന്ന് പോലീസ്

ഭക്തര്‍ക്ക് യാതൊരു തടസവും ഇല്ലാതെ ശബരിമല ദര്‍ശനത്തിനുള്ള സൗകര്യം പോലീസ് നല്‍കുന്നുണ്ട്.

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പോലീസ്. അതിനായി ശബരിമലയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി.

നിലയ്ക്കലിലും സന്നിധാനത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കിയവരേയും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരേയും മാത്രമേ ഇപ്പോള്‍ നിരീക്ഷിക്കുകയുള്ളൂ. ഭക്തര്‍ക്ക് യാതൊരു തടസവും ഇല്ലാതെ ശബരിമല ദര്‍ശനത്തിനുള്ള സൗകര്യം പോലീസ് നല്‍കുന്നുണ്ട്.

നേരത്തെ രണ്ട് മണിക്ക് മാത്രമേ ഭക്തരെ കയറ്റിവിട്ടിരുന്നുള്ളൂവെങ്കിലും ഇപ്പോള്‍ ഒരുമണിക്ക് തന്നെ കയറ്റുന്നുണ്ട്. നെയ്യഭിഷേകത്തിന് ചീട്ടെടുക്കുന്നവര്‍ക്ക് അവിടെ നില്‍ക്കാനുള്ള സൗകര്യവും പോലീസ് ചെയ്യുന്നുണ്ട്. അധികദിവസം താമസിക്കാന്‍ അനുവദിക്കില്ലെങ്കിലും നെയ്യഭിഷേകത്തിന് സാഹചര്യമൊരുക്കാനാണ് തീരുമാനം.

ശബരിമലയില്‍ വിരിവയ്ക്കാന്‍ ആറിടങ്ങളില്‍ സൗകര്യം. നെയ്യഭിഷേകമുള്ളവര്‍ക്ക് രാത്രിയില്‍ സന്നിധാനത്ത് തുടരാം. പോലീസ് നിര്‍ദേശിക്കുന്ന ആറ് ഇടങ്ങളില്‍ മാത്രം വിരിവയ്ക്കാന്‍ സൗകര്യം നല്‍കും. നട അടയ്ക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് പമ്പയില്‍ തീര്‍ഥാടകരെ തടയും. രാവിലെ നട തുറക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് നിയന്ത്രണം പിന്‍വലിക്കും.

ശബരിമലയില്‍ ഭക്തര്‍ക്ക് മേലുള്ള നിയന്ത്രണത്തില്‍ അതൃപതി ദേവസ്വം ബോര്‍ഡ് ഡിജിപി യെ അറിയിച്ചിരുന്നു. ഇരുമുടികെട്ടുമായി വരുന്ന ഭക്തരെ തടയുന്നത് കാര്യങ്ങള്‍ വഷളാക്കുമെന്നുമാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.

സന്നിധാനത്തെക്ക് ഭക്തരേ പ്രവേശിപ്പിക്കുന്നതിനും സന്നിധാനത്ത് നില്‍ക്കുന്നതിനും കൂടുതല്‍ ഇളവ് വേണമെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം .ഇത് പരിഗണിക്കാമെന്നാണ് ഡിജിപി അറിയിച്ചിരിക്കുന്നത്.

Exit mobile version