വിടവാങ്ങിയത് കോഴിക്കോടിന്റെ സ്വന്തം കലാകാരന്‍

1977ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്.

കോഴിക്കോട്: സിനിമ-നാടക രംഗത്ത് സജീവസാന്നിധ്യമായ കെടിസി അബ്ദുള്ള അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട് പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും. കോഴിക്കോട് പന്ന്യങ്കര സ്വദേശിയാണ്. ഡ്രൈവര്‍ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936-ല്‍ പാളയം കിഴക്കെക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചത്.

1977ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. 35-ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഷാനു സമദ് സംവിധാനം ചെയ്യുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം. 1959-ലാണ് കെ അബ്ദുള്ള കെടിസിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അതോടെയാണ് കെടിസി അബ്ദുള്ള എന്ന് പേര് വന്നത്. നാടകങ്ങളിലൂടെയാണ് അബ്ദുള്ള അഭിനയ രംഗത്തെത്തുന്നത്. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റും ആയിരുന്നു അബ്ദുള്ള.

കോഴിക്കോടിന്റെ സ്വന്തം കലാകാരനായിരുന്നു അദ്ദേഹം. ഏവരുടെയും ഇഷ്ട തോഴന്‍. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നാടകങ്ങള്‍ എഴുതി, അഭിനയിച്ചാണ് തുടക്കം. പിന്നെ കാണാക്കിനാവിലെ അധ്യാപകന്‍, കാറ്റത്തെ കിളിക്കൂടിലെ റിക്ഷക്കാരന്‍, അറബിക്കഥയിലെ അബ്ദുക്ക, യെസ് യുവര്‍ ഓണറിലെ കുഞ്ഞമ്പു, ഗദ്ദാമയില ഗള്‍ഫുകാരന്‍ തുടങ്ങി ശ്രദ്ധേയമായ വേഷങ്ങള്‍ അബ്ദുള്ള അവതരിപ്പിച്ചിട്ടുണ്ട്.

ഇരുപത്തഞ്ചോളം നാടകങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അബ്ദുള്ള അവതരിപ്പിച്ചിട്ടുണ്ട്. ഗൃഹലക്ഷ്മിയെന്ന പേരില്‍ കെടിസി ഗ്രൂപ്പ് സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങിയതോടെ അബ്ദുള്ള സിനിമയിലുമെത്തി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ 1977-ലെ ‘സുജാത’ മുതല്‍ ‘നോട്ട്ബുക്ക്’ വരെയുള്ള എല്ലാ ചിത്രങ്ങളുടെയും അണിയറയില്‍ അബ്ദുള്ളയുണ്ട്. ചിലതില്‍ വേഷമിടുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ എല്ലാ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു അബ്ദുള്ള.

Exit mobile version