തെരഞ്ഞെടുപ്പില്‍ പരസ്യ നിലപാട് സ്വീകരിക്കുന്നതില്‍ സമുദായ സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ല; കെ. മുരളീധരന്‍

ചട്ടങ്ങളുടെ ലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പരസ്യ നിലപാട് സ്വീകരിക്കുന്നതില്‍, സമുദായ സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പരസ്യ നിലപാട് സ്വീകരിക്കുന്നത് സമുദായ സംഘടനകളുടെ ഇഷ്ടമാണെന്നും, എല്ലാ സമുദായ സംഘടനകളെയും നിരോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് സംഘടനകള്‍ മറുപടി പറയും. എന്‍എസ്എസിന്റെ നിലപാട് മുന്നണിക്ക് കരുത്തു പകരും. യുഡിഎഫിന് അനുകൂലമല്ലാത്ത നിലപാടാണ് എസ്എന്‍ഡിപിയുടേത്.
മുന്നണിക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു

തെരഞ്ഞെടുപ്പില്‍ ജാതി-മത സംഘടനകള്‍ വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ്
ചട്ടങ്ങളുടെ ലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യണമെന്ന് ജാതി-മത സംഘടനകള്‍ക്ക് പറയാന്‍ അവകാശമില്ല. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ടിക്കാറാം മീണ പറഞ്ഞിരുന്നു.

Exit mobile version