‘എന്റെ കുഞ്ഞേ’ ബാക്കിയായ മകന്റെ യൂണിഫോമിലും പതാകയിലും മുത്തമിട്ടും മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞും അഭിജിത്തിന്റെ അമ്മ

കൈക്കുഞ്ഞിനെ പോലെ അത് മാറോട് ചേര്‍ത്തണച്ചു.

കൊല്ലം: കഴിഞ്ഞ ദിവസമാണ് നൈറ്റ് പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടി മലയാളി ജവാനായ അഭിജിത്ത് മരണപ്പെട്ടത്. ഇത് രാജ്യത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ഒന്ന് കൂടിയാണ്. എന്നാല്‍ ഇപ്പോള്‍ കണ്ണീരിലാഴിത്തിയത് അഭിജിത്തിന്റെ യൂണിഫോമും പതാകയും ഏറ്റുവാങ്ങുന്ന ചടങ്ങാണ്. അമ്മ അത് ഏറ്റുവാങ്ങുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് കൂടി നിന്നവരുടെയാണ്. യൂണിഫോമും മൃതദേഹം പൊതിഞ്ഞുവന്ന ദേശീയപതാകയും ഏറ്റുവാങ്ങിയപ്പോള്‍ അമ്മ ശ്രീകലയുടെ കൈകള്‍ വിറച്ചു.

കൈക്കുഞ്ഞിനെ പോലെ അത് മാറോട് ചേര്‍ത്തണച്ചു. ശേഷം എന്റെ കുഞ്ഞേ എന്ന് ഉറക്കെ വിളിച്ച് മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞു. ഏറെ വൈകാരികമായ നിമിഷമായിരുന്നു അത്. കാശ്മീരിലെ ബാരാമുള്ളയില്‍ വെച്ചാണ് കുഴിബോംബ് പൊട്ടി പൊലിക്കോട് ഇടയം സ്വദേശി പിഎസ് അഭിജിത്ത് മരണപ്പെട്ടത്. അഭിജിത്തിന്റെ വേര്‍പാട് ഇതുവരെയും കുടുംബത്തിനോ സുഹൃത്തിനോ ഇനിയും ഉള്‍കൊള്ളനായിട്ടില്ല. തിങ്കളാഴ്ച രാവിലെ അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്കുമുന്‍പും അഭിജിത്ത് അമ്മയെ വിളിച്ചിരുന്നതായി പറഞ്ഞു.

മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണമുള്ളതിനാല്‍ ടെലിഫോണ്‍ ബൂത്തില്‍ നിന്നാണ് വിൡച്ചത്. ഏറെ നേരം സംസാരിക്കാനും ആയില്ല, അക്കൗണ്ടിലേയ്ക്ക് പണം അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് കട്ട് ചെയ്യുകയും ചെയ്തു. അത് അവസാനമായി കേട്ട സ്വരമാണെന്ന് അമ്മയ്ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. സംഭവമറിഞ്ഞ് അഭിജിത്തിന്റെ അച്ഛന്‍ പ്രഹ്ലാദന്‍ സൗദിയില്‍ നിന്നും നാട്ടില്‍ എത്തിയിരുന്നു. അവിടെ ഡ്രൈവറാണ് അദ്ദേഹം. ഏക സഹോദരി കസ്തൂരി ഡിഗ്രി കഴിഞ്ഞ് കോച്ചിങ് ക്ലാസുകള്‍ക്ക് പോകുകയാണ്.

Exit mobile version