ഭരതന്നൂരില്‍ 10 വര്‍ഷം മുമ്പ് മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു

മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് ഡോക്ടറുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം ഭരതന്നൂരില്‍ പത്തുവര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 14 വയസുകാരന്‍ ആദര്‍ശിന്റെ മൃതദേഹം പുറത്തെടുക്കുന്നു. മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് ഡോക്ടറുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുക്കുന്നത്.

മരണകാരങ്ങള്‍ സംബന്ധിച്ചുള്ള അവ്യക്ത നീക്കാനാണ് മൃതദേഹം ക്രൈം ബ്രാഞ്ച് വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്. ആദര്‍ശിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുകയും ഡിഎന്‍എ പരിശോധന നടത്തുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്‍ വ്യക്തമാക്കി.

പാലുവാങ്ങാനായി പുറത്തേക്കു പോയ ആദര്‍ശിനെ പിന്നിട് വീടിന് സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കടയ്ക്കാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കടിയേറ്റതാണ് മരണകാരണമെന്നാണ് കണ്ടെത്തിയത്.

പക്ഷെ അന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പാങ്ങോട് പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജവും കണ്ടെത്തിയിരുന്നു. പീഡനത്തെ തുടര്‍ന്നാണ് ആദര്‍ശ് മരിച്ചതെന്ന നിഗമനത്തിലാണ് പിന്നീട് ക്രൈംബ്രാഞ്ച് കേസെറ്റെടുത്തത്.

ഇതേതുടര്‍ന്ന് നിരവധിപ്പേരെ പോലീസ് ചോദ്യം ചെയ്തു. രണ്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി. പക്ഷെ 10 വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല.

അതേസമയം, ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പുതിയെ അന്വേഷണ സംഘം അന്നെടുത്ത ഫോട്ടോയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമെല്ലാം ഫോറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറുകയും നിരവധി പ്രാവശ്യം ചര്‍ച്ച നടത്തുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിലും താരതമ്യ പരിശോധനകളിലുമെല്ലാം വീഴ്ചയുണ്ടായെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതേ തുടര്‍ന്നാണ് ആദര്‍ശിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ തീരുമാനിച്ചത്.

Exit mobile version