ഓര്‍ഡര്‍ ചെയ്തത് പന്നിയിറച്ചി, നല്‍കിയത് ബീഫ്; വെയിറ്ററെ കൈകാര്യം ചെയ്ത് യുവാവ്

കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഉടമയായ അരുണ്‍ ശ്രീധറാണ് പന്നിക്ക് പകരം ബീഫ് വിളമ്പിയതിന് വെയിറ്ററെ കൈകാര്യം ചെയ്തത്.

കൊച്ചി: ബീഫ് കറി വില്‍പ്പന നടത്തിയതിന് വാഴക്കുളത്ത് ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ചുവെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയില്‍ രോഷം ഉണര്‍ത്തിയിരുന്നു. സംഭവത്തിലെ സത്യാവസ്ഥ ഇപ്പോള്‍ പുറത്ത് വരികയാണ്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പോലീസും പറയുന്നു. കഴിഞ്ഞ ദിവസം യുവാവ് കപ്പയും പന്നിയിറച്ചിയും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ കൊടുത്തത് ബീഫ് ആയിരുന്നു. കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഉടമയായ അരുണ്‍ ശ്രീധറാണ് പന്നിക്ക് പകരം ബീഫ് വിളമ്പിയതിന് വെയിറ്ററെ കൈകാര്യം ചെയ്തത്.

ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്. ശേഷം ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. മൂവാറ്റുപുഴയ്ക്ക് സമീപം വാഴക്കുളത്താണ് സംഭവം നടന്നത്. രാജൂസ് ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അരുണ്‍. ബീഫ് അലര്‍ജിയുള്ള വിവരം ഹോട്ടലുകാര്‍ക്കും അറിവില്ലാതിരുന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു.

ആദ്യം പ്രകോപിതനായ അരുണ്‍ കറി വെയിറ്ററുടെ നേരെ എറിഞ്ഞു. ഇതോടെ സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് വ്യക്തമാക്കി. സംഘര്‍ഷത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്നും ഇരുവരും തമ്മില്‍ രമ്യതയിലെത്തിയെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version