അപകടഭീഷണി; പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് സമുച്ചയം പൊളിച്ചുമാറ്റാന്‍ തുടങ്ങി

കഴിഞ്ഞ വര്‍ഷം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിനോട് ചേര്‍ന്നുള്ള കെട്ടിടം ഇടിഞ്ഞുവീണിരുന്നു.

പാലക്കാട്: കാലപ്പഴക്കംമൂലം അപകടഭീഷണിയിലായ പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് സമുച്ചയം പൊളിച്ചു മാറ്റാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിനോട് ചേര്‍ന്നുള്ള കെട്ടിടം ഇടിഞ്ഞുവീണിരുന്നു. തുടര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തുന്ന ബസ് സ്റ്റാന്‍ഡ് സമുച്ചയം പൊളിക്കാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു.

ഒന്നര മാസംകൊണ്ട് കെട്ടിടം പൊളിക്കല്‍ പൂര്‍ത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് പൊളിക്കലിന് കരാറെടുത്തിരിക്കുന്നത്. പതിനഞ്ചു ദിവസത്തിനകം കെട്ടിടസമുച്ചയം പൂര്‍ണമായി പൊളിച്ചുനീക്കാനാണ് നിര്‍ദ്ദേശം.

ഒന്നര മാസത്തിനകം അവശിഷ്ടങ്ങള്‍ മുഴുവന്‍ നീക്കംചെയ്യും. ബസ് സ്റ്റാന്‍ഡ് കെട്ടിടസമുച്ചയത്തിനകത്തെ കടകള്‍ മാസങ്ങള്‍ക്ക് മുമ്പേ നീക്കം ചെയ്തിരുന്നു. ശനിയാഴ്ചയോടെ ബസ്സുകള്‍ക്കും വിലക്കേര്‍പ്പെടുത്തും. ഇതനുസരിച്ച് ഗതാഗത ക്രമീകരണങ്ങളും നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാല്പത്തഞ്ച് വര്‍ഷം പഴക്കമുളള കെട്ടിടം പൊളിച്ച് പുതിയത് നിര്‍മ്മിക്കുമ്പോള്‍ വ്യാപാര സ്ഥാപനങ്ങളേക്കാള്‍ യാത്രക്കാരുടെ സൗകര്യത്തിനാവും മുന്‍ഗണന. വൈറ്റില ഹബ്ബിന്റ മാതൃകയിലാവും നിര്‍മ്മാണം. അപകഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരവര്‍ഷമായി ബസ്റ്റാന്‍ഡ് അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ കെട്ടിടം പൊളിക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നഗരസഭ നടപടികളിലേക്ക് കടന്നത്.

Exit mobile version