കലക്കവെള്ളത്തില്‍ കലക്കി മീന്‍ പിടിക്കുന്നവരോടാണ്

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്.

കൊച്ചി: കൂടത്തായിയിലെ കൊലപാതകങ്ങള്‍ സിനിമയില്‍ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂരും, ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ നടി ഡിനി ഡാനിയലും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ പരസ്പര മത്സരമാണ് രണ്ടിടത്തും നടക്കുന്നത്. എന്നാല്‍ രണ്ട് കൂട്ടരെയും വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്.

കലക്കവെള്ളത്തില്‍ കൂടത്തായി കലക്കി മീന്‍ പിടിക്കുന്നവരോടാണെന്ന് പറഞ്ഞുകൊണ്ടാണ് വിമര്‍ശനം ഉന്നയിക്കുന്നത്. പരിഷ്‌കൃത സമൂഹം പക്വതയോടെയും , സാമൂഹികമായ അച്ചടക്കത്തോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇതെന്നും ആ സാഹചര്യത്തില്‍ മസാല കഥകള്‍ ഉണ്ടാക്കി സിനിമാ പോസ്റ്ററുകള്‍ വരെ ഇറക്കുന്നവരെ കാണുമ്പോള്‍ ലജ്ജ തോന്നുവെന്നും ശ്രീജിത്ത് തുറന്നടിച്ചു.

കേസിലെ ദുരൂഹതകള്‍ ഓരോ നിമിഷം കൂടിവരികയും, ബൃഹത്തായ അന്വേഷണത്തിനുത്തരവിടുകയും ചെയ്യുമ്പോള്‍ സമാന്തരമായി കൂടത്തായി മാര്‍ക്കറ്റിങ് നടത്തുന്ന നന്മ മെരങ്ങളോട് പറയട്ടെ, നിങ്ങളാ കുടുംബത്തിലെ പിഞ്ചു മക്കളുടെ കാര്യമെങ്കിലും ഒരു നിമിഷം ഓര്‍ക്കണം അവരും നമ്മെപ്പോലെ സുഹൃത്തുക്കളും, ബന്ധങ്ങളുമുള്ള സാമൂഹിക ജീവികളാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കലക്കവെള്ളത്തിൽ #കൂടത്തായി കലക്കി മീൻ പിടിക്കുന്നവരോടാണ് .,👉കൊലപാതകമെന്ന് സംശയിക്കത്തക്ക സാഹചര്യത്തിൽ ആറോളം മനുഷ്യജീവനുകൾ നഷ്ടമായിരിക്കുന്നു…👉ഭർത്താവിനെയും, ഭർതൃ പിതാവിനെയും, മാതാവിനെയും സഹോദരങ്ങളെയും തുടങ്ങി പിഞ്ച് കുഞ്ഞുങ്ങളെപ്പോലും ക്രൂരമായി കൊന്ന സ്ഥാനത്ത് സംശയിക്കപ്പെടുന്നത് അപൂർവമായി ഒരു സ്ത്രീ ….👉രണ്ട് പതിറ്റാണ്ടുകളോളം പഴക്കമുള്ള കേസിൽ തെളിവുകൾ കണ്ടെത്താനും അവയെതമ്മിൽ ബന്ധിപ്പിക്കുവാനും അന്വേഷണ ഏജൻസികൾ നെട്ടോട്ടമോടുന്ന സാഹചര്യം…👉അച്ഛനെക്കൊന്നത് അമ്മയാണെന്ന വാർത്തകൾ കേട്ട് പകച്ചു നിൽക്കുന്ന മക്കൾ …👉അമ്മയെയും, സഹോദരിയെയും കൊന്നത് രണ്ടാനമ്മയാണെന്നു കേട്ട് പകച്ചു നിൽക്കുന്ന കുഞ്ഞുങ്ങൾ ….👉അച്ഛനെയും അമ്മയെയും കൊന്നത് സഹോദരന്റെ ഭാര്യയാണെന്ന് വാർത്തകൾ കേട്ട് തളർന്നുപോകുന്ന മനുഷ്യർ..👉സമാനമായ സാഹചര്യങ്ങളിൽ മരണപ്പെട്ടുവെന്ന് സംശയിക്കുന്നവരെല്ലാം പരാതിയുമായി വരുന്ന സാഹചര്യം…👉ഒരുപാട് ജീവനുകളും -ജീവിതങ്ങളും ഒന്ന് പൊട്ടിക്കരയാൻ പോലുമാകാത്തവിധം അക്ഷരാർത്ഥത്തിൽ ചോദ്യചിഹ്നങ്ങളായി ചിതറിത്തെറിച്ചു നിൽക്കുകയാണ്.

അങ്ങനെ, അപൂർവ്വങ്ങളിൽ അപൂർവമായ ഒരു സാഹചര്യത്തിലൂടെയാണ് കൂടത്തായി സംഭവങ്ങൾ കടന്നുപോകുന്നത്. ഒരു പരിസ്‌കൃത സമൂഹം ഏറ്റവും പക്വതയോടെയും , സാമൂഹികമായ അച്ചടക്കത്തോടെയും ഈ വിഷയം കൈകാര്യം ചെയ്യേണ്ട ക്രൂഷ്യലായ സമയം. പക്ഷെ ദൗഭാഗ്യവശാൽ നടക്കുന്നതെന്നതാണ്… ‘Right To Fair Trial ‘ ‘Presumption of Innocence’ എന്നീ അടിസ്ഥാന നിയമ തത്വങ്ങൾ പോലും നിഷേധിച്ച് പൊടിപ്പും തൊങ്ങലും, ഇക്കിളി മസാല കഥകളും വെച്ച് സിനിമ പോസ്റ്ററുകൾവരെ ഇറക്കുന്ന തിരക്കിലാണ് അഭിനവ മലയാളികൾ എന്നതിൽ ലജ്ജ തോന്നുന്നു.

കേസിലെ ദുരൂഹതകൾ ഓരോ നിമിഷം കൂടിവരികയും, ബൃഹത്തായ അന്വേഷണത്തിനുത്തരവിടുകയും ചെയ്യുമ്പോൾ സമാന്തരമായി കൂടത്തായി മാർക്കറ്റിങ് നടത്തുന്ന നന്മ മെരങ്ങളോട് പറയട്ടെ, നിങ്ങളാ കുടുംബത്തിലെ പിഞ്ചു മക്കളുടെ കാര്യമെങ്കിലും ഒരു നിമിഷം ഓർക്കണം !! അവരും നമ്മെപ്പോലെ സുഹൃത്തുക്കളും, ബന്ധങ്ങളുമുള്ള സാമൂഹിക ജീവികളാണ്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സാമൂഹികമായി ആക്രമിക്കപ്പെടുന്ന ഒരു സാഹചര്യം ആ കുട്ടികൾക്കുണ്ടാകും..

കൂടത്തായി എന്നപേരിൽ സിനിമാപ്പണി തുടങ്ങിയെന്നു പ്രഖ്യാപിച്ച ആന്റണി പെരുമ്പാവൂരാ ആനക്കൊമ്പുകേസിൽ കുറ്റപത്രം സമർപ്പിച്ച അന്ന് “ആനക്കൊമ്പ് കള്ളൻ” എന്ന പേരിൽ ലാലേട്ടന്റെ വെച്ചൊരു സിനിമ പ്രഖ്യാപിച്ചിരുന്നേൽ എങ്ങനെയുണ്ടാകുമായിരുന്നു…. ഭരണഘടനാ അനുവദിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന മൗലികാവകാശം റീസണബിൽ റെസ്ട്രിക്ഷന് അഥവാ ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ് എന്ന് പെരുമ്പാവൂരന്മാർ മനസിലാക്കണം. കോടതിയുടെ പരിഗണയിലിരിക്കുന്ന ഈ സംഭവത്തിൽ യഥാർത്ഥ സംഭവമെന്ന് ചൂണ്ടികാണിച്ചു സിനിമ നിർമ്മിക്കുന്നത് വിചാരണയെ സ്വാധീനിക്കലും നിയമ വ്യവസ്ഥയെ അസ്ഥിരപ്പെടുത്താലും, നിയമവിരുദ്ധവുമാണെന്ന് മനസിലാക്കിക്കൊള്ളുക.

ഒപ്പം മാധ്യമങ്ങളോടാണ്. സമാന്തര മാധ്യമവിചാരണ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. എന്നാൽ സത്യസന്ധമായ സോഴ്‌സുകളിൽ നിന്നുള്ള വാർത്തകൾ ജനങ്ങളിലേക്ക് എത്തുകയും വേണം. പുട്ടിനു തേങ്ങ ഇടുന്നതുപോലെ ഇടയ്ക്കിടയ്ക്ക് ഇല്ലെങ്കിലും കുഴപ്പമില്ല, ഉള്ളത് വർത്തകളായാൽ മതി കെട്ടുകഥകളായിരിക്കരുത്. “ഞങ്ങളുടെ ഏട്ടനെ കുറിച്ച് പറഞ്ഞാൽ മൂക്കിൽ കേറ്റും, മാധ്യമങ്ങളെല്ലാം മഞയാണ്, ജോലിയെ ഇപ്പോൾത്തന്നെ തൂക്കിലേറ്റേണ്ടതാണ്‌” തുടങ്ങിയ കമന്റുകളുമായി വരുന്ന ഫാൻസപ്പന്മാർക്ക് അഡ്വാൻസായി നല്ല നമസ്കാരം .

നടി ആക്രമിക്കപ്പെട്ട സംഭവം സെൻസേഷണലായപ്പോൾ പ്രസ്തുത സംഭവം സിനിമയാക്കാൻ ശ്രമിച്ചതിനെ നിയമപരമായി ഇടപെട്ട് തടഞ്ഞിരുന്നു. സമാനമായി കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി സംഭവത്തിൽ കേസിൽ വിചാരണ കഴിയുന്നതുവരെ ഏതെങ്കിലും തരത്തിലുള്ള സിനിമാപ്പണികൾ ഈ സംഭവത്തിന്റെ യാതാർഥ്യമെന്ന പേരിൽ നടത്തിയാൽ അത് നിയമപരമായി തടയുമെന്നു വിനയപുരസ്സരം അറിയിക്കട്ടെ. നമുക്ക് ചുറ്റും നമ്മളറിയാതെ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ ഒരുപാടുണ്ട് അതുകൊണ്ടുതന്നെ ഈ കേസിൽ യഥാർത്ഥ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ അതൊരു സാമൂഹിക വിപത്തായി മാറുമെന്നതിനാൽ സിനിമ പ്രവർത്തകർ ഉൾപ്പെടെ കേസിൽ കുറ്റപത്രം നൽകുന്നതുവരെയെങ്കിലും ഒന്നടങ്ങി നിൽക്കണം എന്നാണു അഭ്യർത്ഥിക്കാനുള്ളത്
അഡ്വ ശ്രീജിത്ത് പെരുമന

Exit mobile version