എന്റെ ദേഹത്തും പെട്രോള്‍ ഒഴിച്ചു, അവന്‍ ലക്ഷ്യമിട്ടത് ഞങ്ങളെ നാലുപേരെ; ദുരന്ത വക്കില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് ദേവികയുടെ അമ്മ

ഇന്നലെ അര്‍ധരാത്രിയോടെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി ദേവികയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.

കാക്കനാട്: അര്‍ധരാത്രി പെട്രോളുമായി മിഥുന്‍ വന്നത് മകളെ മാത്രം ലക്ഷ്യമിട്ടല്ല, മറിച്ച് തങ്ങളെ നാലുപേരെയും ലക്ഷ്യമിട്ടായിരുന്നുവെന്ന് മരിച്ച ദേവികയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. ആ മരണവക്കില്‍ നിന്ന് ഓടികയറിയത് തലനാരിഴയ്ക്കാണെന്നും അമ്മ പറയുന്നു. തന്റെ ദേഹത്തും മിഥുന്‍ പെട്രോള്‍ ഒഴിച്ചുവെന്നും ഇവര്‍ പറയുന്നു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി ദേവികയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ശേഷം മിഥുനും മരിച്ചിരുന്നു. കളക്ടറേറ്റിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. കാളങ്ങാട്ട് പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയും പറവൂര്‍ സ്വദേശി മിഥുനുമാണ് മരിച്ചത്. യുവാവിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവിനും സാരമായി പൊള്ളലേറ്റിരുന്നു. പിതാവ് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

അര്‍ധരാത്രി മിഥുനെത്തി വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ പിതാവ് ഷാലന്‍ തുറക്കുകയായിരുന്നു. അതിക്രമിച്ചു കടന്ന യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി. ഇത് കണ്ട അമ്മ അഞ്ചാംക്ലാസുകാരിയായ അനിയത്തിയെയും കൂട്ടി ഓടി വീടിന് പുറത്ത് ഇറങ്ങുകയായിരുന്നു. ഇതിനാലാണ് ദുരന്തവക്കില്‍ നിന്ന് കരകയറാനായത്. സംഭവത്തെ തുടര്‍ന്ന് അമ്മ ബോധരഹിതയായി. ഇപ്പോള്‍ ഇവരും ചികിത്സയിലാണ്. മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version