മിണ്ടാപ്രാണികളോട് കൊടും ക്രൂരത; അനുവദിച്ചതിലും അധികം കന്നുകാലികളെ കുത്തിനിറച്ചുവന്ന തമിഴ്നാട് ലോറി പിടികൂടി

ആലുവ അമ്പാട്ടുകാവ് ദേശീയപാതയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

ആലുവ: കന്നുകാലികളോട് കൊടും ക്രൂരത. കശാപ്പു ശാലകളിലേക്കായി കന്നുകാലികളെ കുത്തിനിറച്ചുവന്ന തമിഴ്നാട് ലോറി പിടികൂടി. മൃഗപീഡന തടയല്‍ വിഭാഗമാണ്(സൊസൈറ്റി പ്രിവന്‍ഷ്യല്‍ ഫോര്‍ ക്രൂവല്‍റ്റി ആനിമല്‍സ്-എസ്പിസിഎ) ലോറി തടഞ്ഞ് നടപടി സ്വീകരിച്ചത്.

ആലുവ അമ്പാട്ടുകാവ് ദേശീയപാതയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. തമിഴ്നാട് രജിസ്ട്രഷനിലുള്ള ലോറിയാണ് പിടികൂടിയത്. അനുവദിച്ചതിലും അധികം കന്നുകാലികളെ കയറ്റിയാണ് ലോറി വന്നത്. കൊല്ലം കരുനാഗപ്പള്ളിയിലേക്കാണ് കാലികളെ ക്രൂരമായി തിക്കിനിറച്ച് കൊണ്ടുവന്നത്.

ചെക്പോസ്റ്റ് രേഖകള്‍ പ്രകാരം 16 കാലികളെ കയറ്റാനാണ് അനുമതി വാങ്ങിയത്. എന്നാല്‍ ലോറിയിലുണ്ടായിരുന്നത് 25 കാലികളായിരുന്നു. പിടിച്ചെടുത്ത ലോറിയിലെ അധികമായ 9 കാലികളെ കാക്കനാടുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ലോറി ജീവനക്കാര്‍ക്കെതിരെയും കന്നുകാലികളെ മേടിച്ചിരിക്കുന്ന വ്യക്തികള്‍ക്കെതിരെയും കേസ്സെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.

Exit mobile version