ആറു പേരും മരിച്ചത് സമാന രീതിയില്‍; വര്‍ഷങ്ങള്‍ക്കിപ്പുറം ദുരൂഹത, പരാതിയില്‍ ഇന്ന് കല്ലറകള്‍ തുറന്ന് പരിശോധിക്കും

ആറുപേരുടെയും മരണകാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് തല്ലറ തുറന്ന് പരിശോധന നടത്തുന്നത്.

താമരശ്ശേരി: വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ ഒരു കുടുംബത്തില്‍ മരിച്ചത് ആറു പേര്‍. ആ മരണം സമാനമായത് ഇപ്പോള്‍ മറ്റുള്ളവരില്‍ സംശയം ഉടലെടുത്തിരിക്കുകയാണ്. ഇതേ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ഇന്ന് മരണപ്പെട്ടവരുടെ കല്ലറകള്‍ തുറന്ന് പരിശോധിക്കും. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധു നല്‍കിയ പരാതിയിലാണ് ഇന്ന് പരിശോധന നടത്തുന്നത്.

ആറുപേരുടെയും മരണകാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് തല്ലറ തുറന്ന് പരിശോധന നടത്തുന്നത്. വിഷാംശം ഉള്ളില്‍ചെന്നാണോ മരിച്ചതെന്ന കാര്യമാണ് മുഖ്യമായും പരിശോധന നടത്തുന്നത്. 2002 മുതല്‍ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഫൊറന്‍സിക് വിദഗ്ധരാണ് പരിശോധിക്കുക. കൂടത്തായി ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയിലെ രണ്ട് കല്ലറകളാണ് ഇന്ന് രാവിലെ തുറക്കുന്നത്.

ഈ കല്ലറയില്‍ നാലു പേരെയാണ് അടക്കം ചെയ്തിരിക്കുന്നത്. രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലെ കല്ലറയിലുമാണ് അടക്കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇതും തുറന്ന് പരിശോധിക്കേണ്ടതായി വരുമെന്ന് അധികൃതര്‍ അറിയിത്തു. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ കൂടത്തായി മച്ചാടിയില്‍ മാത്യു, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, ഇവരുടെ രണ്ടുവയസ്സുള്ള മകള്‍ അല്‍ഫോന്‍സ എന്നിവരാണ് സമാന രീതിയില്‍ മരിച്ചിരിക്കുന്നത്.

അമേരിക്കയില്‍ താമസിക്കുന്ന ടോം തോമസിന്റെ മകന്‍ റോജോ ആണ് മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 2002ല്‍ അന്നമ്മയാണ് ആദ്യം മരിച്ചത്. ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നാലെ 2008 ല്‍ ടോം തോമസും മരിച്ചു. 2011-ല്‍ റോയി തോമസും മരിച്ചു. അതിനുശേഷം ടോം തോമസിന്റെ സഹോദരപുത്രന്റെ മകള്‍ അല്‍ഫോന്‍സയും മരണപ്പെട്ടു. പിന്നാലെ സഹോദരപുത്രന്റെ ഭാര്യ സിലിയും മരിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് സംശയം ഉടലെടുത്തത്.

Exit mobile version