‘ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് പുതിയ തൊഴിലും പുതിയ മനുഷ്യനുമായി’ തടവുകാര്‍ക്ക് നടപ്പിലാക്കിയ സ്‌കില്‍ ഡെവലപ്‌മെന്റിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് മന്ത്രി കടന്നപ്പള്ളി

ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ഓരോരുത്തരും പുതിയ തൊഴിലും പുതിയ മനുഷ്യനുമായിട്ടുവേണം ഇറങ്ങാന്‍ എന്ന് മന്ത്രി പറഞ്ഞു.

കണ്ണൂര്‍: ജയില്‍പുള്ളികള്‍ക്ക് വേണ്ടി നടപ്പിലാക്കിയ സ്‌കില്‍ ഡെവലപ്‌മെന്റിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് പുതിയ തൊഴിലും പുതിയ മനുഷ്യനുമായി എന്ന ആശയം ഉള്‍കൊണ്ട് കൊണ്ടാണ് സ്‌കില്‍ ഡെവലപ്‌മെന്റ് എന്ന പദ്ധതി ആവിഷ്‌കരിച്ചത്. കുറ്റവാളികളായി ജയിലിലേയ്ക്ക് വരുന്നവര്‍ പുറത്തിറങ്ങിയാല്‍ വീണ്ടും കുറ്റവാളികളായി തന്നെ ജീവിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുവാന്‍ ഈ പദ്ധതി സഹായകരമാകും.

എല്ലാ ശിക്ഷയും അനുഭവിച്ച് ഒടുവില്‍ തിരിച്ചെത്തുമ്പോള്‍ അത്തരത്തിലൊരു പശ്ചാത്തലത്തിലേയ്ക്ക് പോകാതെ ഒരു തൊഴില്‍ കൈവശം വെച്ച് കൊടുക്കാന്‍ ആണ് സ്‌കില്‍ ഡെവലപ്‌മെന്റ് എന്ന പദ്ധതി കൊണ്ട് ലക്ഷ്യമിട്ടത്. ഇത് നടപ്പിലാക്കി വന്നതോടെ തടവുകാരില്‍ പലരും ഒരു തൊഴില്‍ കൈവശപ്പെടുത്തി. ഇതിന്റെ ഭാഗമായി ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ഓരോരുത്തരും പുതിയ തൊഴിലും പുതിയ മനുഷ്യനുമായിട്ടുവേണം ഇറങ്ങാന്‍ എന്ന് മന്ത്രി പറഞ്ഞു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ വിവിധ കോഴ്‌സുകളിലാണ് തടവുകാര്‍ക്ക് പഠനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്റ്റീല്‍ ഫര്‍ണീച്ചര്‍ നിര്‍മ്മാണം, സോളാര്‍പാനല്‍ ഇന്‍സ്റ്റലേഷന്‍ ആന്റ് റിപ്പേറിങ്, കംപ്യൂട്ടര്‍കോഴ്‌സ്, ഡ്രൈവിങ് പരിശീലനം കോഴ്‌സുകള്‍ പൂര്‍ത്തിയായവര്‍ക്കാണ് മന്ത്രി സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. സെന്‍ട്രല്‍ ജയില്‍ ഓഫീസ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ജയില്‍ ജോ. സൂപ്രണ്ട് വി ജയകുമാര്‍ അധ്യക്ഷനായി. എസ്ആര്‍സി കേരള ഡയറക്ടര്‍ ഡോ. എന്‍ബി സുരേഷ്‌കുമാര്‍, ജയില്‍ ഉത്തരമേഖല വെല്‍ഫെയര്‍ ഓഫീസര്‍ കെവി മുകേഷ്. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെഎച്ച് രാമകൃഷ്ണന്‍(ടിപി), കണ്ണൂര്‍ ജനറല്‍ എന്‍ജിനീയറിങ് കണ്‍സോര്‍ഷ്യം എംഡി പി രാമകൃഷ്ണന്‍, ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ഇവി ഹരിദാസ്, ജയില്‍ അസി. സൂപ്രണ്ട് എ അംജത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Exit mobile version