തങ്ങളുടെ ഇഷ്ട ബ്രാന്‍ഡുകള്‍ കിട്ടാതെ കുടിയന്‍ന്മാര്‍

തിരുവനന്തപുരം: വിദേശമദ്യ കമ്പനികള്‍ ജനപ്രീയ ബ്രാന്‍ഡുകളുടെ ഉത്പാദനം വെട്ടിച്ചുരുക്കിയതോടെ സംസ്ഥാനത്ത് ബ്രാന്റഡ് മദ്യങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതായി മദ്യപന്‍മാര്‍. കൂടുതലും വിറ്റൊഴിക്കപ്പെടുന്ന റമ്മിന്റെ ചില ഇനങ്ങളും വില കുറഞ്ഞ ബ്രാണ്ടിയുമാണ് കിട്ടാതായത്. എന്നാല്‍ ഇവയ്ക്ക് പകരമായി പുതിയവ എത്തിട്ടുണ്ടെങ്കിലും വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. മദ്യ കമ്പനികള്‍ ഉത്പാദനം ഗണ്യമായി കുറച്ചതോടെ ബിവറേജസ് വെയര്‍ഹൗസുകളില്‍ വേണ്ടത്ര സ്റ്റോക്ക് എത്താതായി. മദ്യം ഉത്പാദനത്തിലെ പ്രധാന അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (ഇ.എന്‍.എ) വില കുത്തനെ ഉയര്‍ന്നതോടെയാണ് ഉത്പാദനം വെട്ടിച്ചുരുക്കിയത്.

വിലക്കുറവും വീര്യം കൂടുതലുമുള്ള ജവാന്‍ റമ്മിനും കടുത്ത ക്ഷാമമാണ്. സാധാരണക്കാരുടെ പ്രിയപ്പെട്ട മദ്യമായ ജവാന്റെ വില ലിറ്ററിന് 15 മുതല്‍ 20 രൂപ വരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കൂടിയത്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സിന് 48 രൂപയ്ക്ക് കിട്ടിയിരുന്ന ഇ.എന്‍.എ ഇപ്പോള്‍ വാങ്ങുന്നത് 63 രൂപയ്ക്. ഒരു കെയ്‌സ് മദ്യത്തിന്റെ ഉത്പാദന ചിലവില്‍ 60 രൂപയുടെ വര്‍ദ്ധനയാണ് ഇ.എന്‍.എയുടെ വിലവര്‍ദ്ധനവോടെ ഉണ്ടാവുന്നത്.ബെവ്‌കോയക്ക് വിതരണം ചെയ്യുന്ന മദ്യത്തിന് വില വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുകയും ബെവ്‌കോ ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്‌തെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെയാണ് പ്രധാന കമ്പനികള്‍ സപ്‌ളൈ കുറച്ചത്.

Exit mobile version