കടലില്‍ പട്രോളിംഗ് നടത്താന്‍ തീരദേശ പോലീസിന് നല്‍കിയിരിക്കുന്നത് കായലില്‍ ഓടിക്കുന്ന ബോട്ട്

തിരുവനന്തപുരം: തീരദേശ പോലീസിന് കടലില്‍ പട്രോളിംഗ് നടത്താന്‍ നല്‍കിയിരിക്കുന്നത് കായലില്‍ ഓടിക്കുന്ന ബോട്ട്. ശാന്തമായ വെള്ളത്തിലൂടെ ഓടിക്കുന്ന ബോട്ട് ആഞ്ഞടിക്കുന്ന കടലില്‍ ഇറക്കുക എന്നത് അപകടകരമാണ്. ഗോവ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച ഈ ബോട്ടുകളുടെ രൂപകല്‍പന വിഴിഞ്ഞം പോലുള്ള കടലില്‍ ഉപയോഗിക്കാന്‍ കഴിയാത്തവയാണ്.

ജീവന്‍ പണയപ്പെടുത്തിയാണ് പലരും ഇതില്‍ ജോലി തുടരുന്നത്. ഈ ബോട്ടിന് യാതൊരു സുരക്ഷയും ഇല്ല. ഉയരം കുറവായതിനാല്‍ തിരമാല ആഞ്ഞടിക്കുമ്പോള്‍ പലപ്പോഴും ബോട്ടില്‍ വെള്ളം കയറാന്‍ സാധ്യത കൂടുതലാണ്. കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ പട്രോളിംഗിനിടെ ബോട്ടിനുള്ളില്‍ വെള്ളം കയറി മുങ്ങിയിരുന്നു. അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഒരു ചെറു ബോട്ട് ഉപയോഗിച്ചാണ് വിഴിഞ്ഞം തീരദേശ പോലീസ് ഇപ്പോള്‍ കടലില്‍ പട്രോളിംഗ് നടത്തുന്നത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത ഈ ബോട്ടുകള്‍ക്ക് കൈക്കൊള്ളാന്‍ കഴിയുമെങ്കിലും രൂപകല്‍പനയിലെ പ്രശ്‌നം കാരണം കടല്‍ക്ഷോഭം ഉള്ള സമയങ്ങളില്‍ പരമാവധി വേഗതയില്‍ പോകുന്നത് അപകടം ഉണ്ടാക്കി വെയ്ക്കും. മാത്രമല്ല എഞ്ചിന്‍ തകരാര്‍ കാരണം ഇത് ഇപ്പോള്‍ ഒതുക്കി ഇട്ടിരിക്കുകയാണ്. ഒരു എഞ്ചിന്‍ ഉപയോഗിച്ച് അധിക ദൂരം പോവുക എന്നത് പ്രയാസകരമാണ്. ഇതെല്ലാം വിഴിഞ്ഞം തീരദേശ പോലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

ഇപ്പോള്‍ അടിയന്തിരഘട്ടങ്ങളില്‍ 7500 രൂപ ദിവസകൂലി ഇനത്തില്‍ നല്‍കി സ്വകാര്യ ബോട്ട് വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയാണ് തീരദേശ പോലീസിന്.

Exit mobile version