തോക്കുചൂണ്ടി ഒരു പ്രദേശത്തെയും പോലീസിനെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി; ഒടുവില്‍ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: പോലീസിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ആളെ അറസ്റ്റ് ചെയ്യ്തു. കൊല്ലം ചിതറ അരിപ്പയിലെ ഓയില്‍പാം ക്വാര്‍ട്ടേഴ്സിലാണ് സംഭവം നടക്കുന്നത്. അരിപ്പ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജര്‍ പ്രതീഷ് പി നായര്‍ ആണ് സംഭവത്തില്‍ അറസ്റ്റിലായത്.

പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ നാട്ടുകാരെയും സ്‌കൂള്‍ കുട്ടികളെയുമടക്കം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയാണ് പോലീസിന് കിട്ടിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കടക്കല്‍ പോലീസ് അന്വേഷിക്കാന്‍ എത്തിയത്.
ക്വാര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്ന പ്രതീഷുമായി പോലീസ് സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ ഇയാള്‍ തോക്ക് എടുത്ത് എസ്‌ഐക്ക് നേരെ ചൂണ്ടുകയും ഇവിടെ നിന്നും പോയില്ലങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആദ്യം ഇവിടെ നിന്നും പിന്മാറിയ പോലീസ് ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി. പിന്നെ നാട്ടുകാരും സംഭവ സ്ഥലത്ത് കൂടാന്‍ തുടങ്ങി. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം വൈകാതെ തന്നെ കടക്കലില്‍ നിന്നും ഫയര്‍ഫോഴ്സും എത്തി. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും വീടിന്റെ വാതില്‍ ചവിട്ടിപൊളിച്ചാണ് പ്രതീഷിനെ കീഴ്പ്പെടുത്തിയത്.

Exit mobile version